തൃശൂർ: പെരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് 419 മീറ്ററായി ഉയർന്ന സാഹചര്യത്തിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു. ഡാമിലെ ഷട്ടറുകൾ തുറന്നുവെച്ചിരിക്കുന്നതിനാൽ വൃഷ്ടി പ്രദേശത്തിലെ മഴയ്ക്കനുസരിച്ച് ജലനിരപ്പ് 419.41 മീറ്ററിലെത്തുമ്പോൾ അധികജലം ചാലക്കുടി പുഴയിലേക്ക് ഒഴുകും.
ഇതുമൂലം ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാൻ സാദ്ധ്യതയുള്ളതിനാൽ കളക്ടർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. പുഴയിലെ ജലനിരപ്പ് 418 മീറ്റർ ആയതിനെ തുടർന്ന് ഇന്നലെ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരുന്നു. വൈകീട്ട് അഞ്ചോടെയാണ് ജലനിരപ്പ് 419 മീറ്ററായത്. ചാലക്കുടി പുഴയിൽ പൊതുജനങ്ങളും കുട്ടികളും ഇറങ്ങുന്നതിനും കുളിക്കുന്നതിനും വസ്ത്രങ്ങൾ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. പുഴയിൽ മത്സ്യബന്ധനത്തിന് കർശന നിയന്ത്രണമുണ്ടാവും. പുഴയുടെ തീരത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിനോദ സഞ്ചാരികൾക്ക് പൂർണ നിയന്ത്രണം ഏർപ്പെടുത്തും. കർശന സുരക്ഷയും ഒരുക്കും. അടിയന്തര സാഹചര്യം നേരിടുന്നതിന് റൂറൽ, സിറ്റി ജില്ലാ പൊലീസ് മേധാവികൾക്കും ചാലക്കുടി, വാഴച്ചാൽ ഡി.എഫ്.ഒമാർക്കും ജില്ലാ ഫയർ ഓഫീസർക്കും നിർദേശം നൽകി. പുഴയിലെ ജലനിരപ്പ് ഉയരുന്നത് സംബന്ധിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ ചാലക്കുടി നഗരസഭാ സെക്രട്ടറിക്കും അതിരപ്പിള്ളി, പരിയാരം, മേലൂർ, കാടുകുറ്റി, അന്നമനട, കുഴൂർ, കൊരട്ടി പഞ്ചായത്ത് സെക്രട്ടറിമാരോടും ആവശ്യപ്പെട്ടു.