തൃശൂർ: കഞ്ചാവ് വിൽപ്പന എക്‌സൈസിന് ഒറ്റിക്കൊടുത്ത എതിർസംഘത്തിലെ രണ്ടു പേരെ പിക്കപ്പ് വാൻ ഇടിച്ചു വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ റോഡിൽ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതികൾക്കായി ഊർജ്ജിത അന്വേഷണം. ആക്രമണത്തിൽ പരിക്കേറ്റ സിജോയുടെ സുഹൃത്ത് രാജേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്.
കൊവിഡ് നിയന്ത്രണം ഉള്ളതിനാൽ പ്രതികൾക്ക് മറ്റ് സംസ്ഥാനങ്ങളിലേക്ക് രക്ഷപ്പെടാൻ സാദ്ധ്യത ഇല്ലെന്ന നിഗമനത്തിലാണ് പൊലീസ്. സി.ഐ പി.പി ജോയി, മെഡിക്കൽ കോളേജ് എസ്.ഐ സരിത്ത് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് അവണൂർ വരടിയം തെക്കേതുരുത്ത് തുഞ്ചൻ നഗർ ബസ് സ്റ്റോപ്പിന് സമീപം താമസിക്കുന്ന ചിറയത്ത് വീട്ടിൽ ജയിംസിന്റെ മകൻ സിജോയാണ് (28) ദേഹമാസകലം വെട്ടേറ്റ് ദാരുണമായി കൊല്ലപ്പെട്ടത്.
ഒരു വർഷം മുമ്പ് നടന്ന ഇരട്ടക്കൊലപാതകത്തെ തുടർന്നുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം. അവണൂർ മണിത്തറ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് സമീപമായിരുന്നു അക്രമം. സുഹൃത്തിന്റെ വീട്ടിൽ നിന്ന് രണ്ട് ബൈക്കുകളിലായി മടങ്ങുകയായിരുന്ന സിജോ അടക്കമുള്ള അഞ്ചംഗ സംഘത്തെ രണ്ട് മാരുതി സ്വിഫ്റ്റ് കാറുകളിലെത്തിയ അക്രമി സംഘം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
താഴെ വീണ സിജോയെ മാത്രം തെരഞ്ഞ് പിടിച്ച് വലിച്ചിഴച്ച് കൊണ്ടുവന്ന് വടിവാളും മാരകായുധങ്ങളും ഉപയോഗിച്ച് തലങ്ങും വിലങ്ങും വെട്ടിക്കൊല്ലുകയായിരുന്നു. ഇതിനിടെ സിജോയുടെ ഒപ്പമുണ്ടായിരുന്ന വരടിയം സ്വദേശി രാജേഷിന് പരിക്കേറ്റു. മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു. ജാമ്യത്തിലിറങ്ങിയ ശേഷം സ്വകാര്യ ബസിൽ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു.