തൃശൂർ: ജില്ലയിൽ കാലവർഷം ശക്തിപ്രാപിച്ച സാഹചര്യത്തിൽ പൊരിങ്ങൽക്കുത്ത് ഡാമിലേക്കുള്ള നീരൊഴുക്ക് കൂടുതലായതിനാൽ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഡാമിന്റെ ഒരു സ്ലൂയിസ് ഗേറ്റ് ഇന്നലെ രാവിലെ എട്ടരയോടെ തുറന്നു. മന്ത്രി എ.സി. മൊയ്തീൻ, കളക്ടർ എസ്. ഷാനവാസ്, ജനപ്രതിനിധികൾ, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായി.

ഡാമിലെ വെള്ളം കൂടുതലായി ചാലക്കുടിപ്പുഴയിലേക്ക് ഒഴുകാൻ തുടങ്ങി. ചാലക്കുടിപുഴയിലെ ജലനിരപ്പ് 3 അടി വരെ ഉയരാനും വെളളം കലങ്ങാനും സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തിൽ മീൻപിടുത്തം ഉൾപ്പെടെയുളള അനുബന്ധ പ്രവൃത്തികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും പുഴയുടെ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും കളക്ടർ അറിയിച്ചു. ഡാമിലെ ജലനിരപ്പ് 419.41 മീറ്റർ ആയപ്പോൾ സ്പിൽവേകളിലൂടെ ജലം പുറത്തേക്ക് ഒഴുക്കിയിരുന്നു.