കെ.പി.സി.സി മുൻ സെക്രട്ടറി എം.ആർ രാമദാസിനെ വെറുതെ വിട്ടു
തൃശൂർ: അയ്യന്തോളിലെ ഫ്‌ളാറ്റിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ മുൻ യൂത്ത് കോൺഗ്രസ് നേതാവുൾപ്പെടെ അഞ്ച് പേർ കുറ്റക്കാർ. മുൻ കെ.പി.സി.സി സെക്രട്ടറി എം.ആർ രാമദാസിനെ വെറുതെ വിട്ടു. ശിക്ഷ ഈ മാസം 13 ന് കോടതി പ്രഖ്യാപിക്കും. കെ.പി.സി.സി സെക്രട്ടറി എം.ആർ രാമദാസ്, യൂത്ത് കോൺഗ്രസ് പുതുക്കാട് മണ്ഡലം മുൻ പ്രസിഡന്റ് റഷീദ്, റഷീദിന്റെ കാമുകി ശാശ്വതി എന്നിവരുൾപ്പെടെ എട്ട് പേരായിരുന്നു കേസിലെ പ്രതികൾ. ഒന്നാം പ്രതി കൃഷ്ണപ്രസാദ്, രണ്ടാം പ്രതി റഷീദ്, മൂന്നാം പ്രതി ശാശ്വതി, നാലാം പ്രതി രതീഷ്, എട്ടാം പ്രതി സുജീഷ് എന്നിവരെയാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. ഒന്നും മുതൽ മൂന്ന് വരെ പ്രതികൾക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളതായി കോടതി കണ്ടെത്തി. അതേസമയം തെളിവുകളുടെ അഭാവത്തിൽ കോൺഗ്രസ് നേതാവ് എംആർ. രാമദാസ്, ബിജു, സുനിൽ എന്നിവരെ കോടതി വെറുതെ വിട്ടു.
കൊലപാതകം നടത്തിയവർക്ക് ഒളിവിൽ കഴിയാൻ സൗകര്യം ഒരുക്കിയതാണ് നാലും എട്ടും പ്രതികൾ ചെയ്ത കുറ്റം. രണ്ടാം പ്രതി റഷീദും മൂന്നാം പ്രതി ശാശ്വതിയും തമ്മിലുള്ള വഴിവിട്ട ബന്ധവും റഷീദിന്റെ ദുരൂഹമായ സാമ്പത്തിക ഇടപാടുകളും സതീശൻ ചിലരോട് പറഞ്ഞതിന്റെ പ്രതികാരമാണ് കൊലപാതകമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. 2016 ഫെബ്രുവരി 29 ന് അയ്യന്തോളിലെ ഫ്‌ളാറ്റിൽ എത്തിയ സതീശനെ കൃഷ്ണപ്രസാദും റഷീദും ശാശ്വതിയും ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
ശാശ്വതിയുടെ അഞ്ച് വയസുള്ള മകൾ മർദ്ദനത്തിന് സാക്ഷിയായിരുന്നു. കുട്ടിയുടെ മൊഴിയാണ് നിർണായകമായത്. കൊലപാതകത്തിന് ശേഷം റഷീദ് കോൺഗ്രസ് നേതാവ് രാമദാസിന്റെ വീട്ടിലെത്തിയെന്നും രാമദാസ് അന്ന് തന്നെ കൊലപാതകം നടന്ന ഫ്‌ളാറ്റിൽ പോയതായും കുറ്റപത്രത്തിൽ ഉണ്ടായിരുന്നു.
ഇപ്പോഴത്തെ തൃശൂർ അസി. കമ്മിഷണർ വി.കെ രാജുവായിരുന്നു അന്വേഷണോദ്യോഗസ്ഥൻ. വെസ്റ്റ് സി.ഐ ആയിരിക്കെയായിരുന്നു കൊലപാതകം.
2017 ഡിസംബറിലായിരുന്നു വിസ്താരം. പിന്നീട് ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് കേസിൽ ഇടവേള വന്നു. സർക്കാർ സുപ്രീം കോടതിയെ സമീപിച്ച് പിന്നീട് 2018 ഡിസംബറിലാണ് വിചാരണ തുടങ്ങിയത്. സ്‌പെഷൽ പ്രോസിക്യൂട്ടർ വിനു വർഗീസ് കാച്ചപ്പിള്ളിയും, സജി ഫ്രാൻസിസ് ചുങ്കത്ത്, ജോഷി പുതുശേരി എന്നിവരാണ് ഹാജരാകുന്നത്. തൃശൂർ ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്.