തൃശൂർ: ട്രോളിംഗ് നിരോധനത്തിന് ശേഷം കടലിൽ പോകുന്നതിനായി ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ ക്വാറന്റൈനിൽ പ്രവേശിച്ചു. ട്രോളിംഗ് നിരോധനം ജൂലായ് 31ന് പൂർത്തിയാകുന്നതിന് മുമ്പ് ക്വാറന്റൈനും പൂർത്തിയാക്കുന്നതിനാണ് തൊഴിലാളികൾ കേരളത്തിലെത്തിയത്. അഴീക്കോട്, മുനമ്പം മേഖലകളിലെ എഴുനൂറിലധികം ബോട്ടുകളിലായി ഏഴായിരത്തോളം മത്സ്യത്തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. തമിഴ്‌നാട്, കർണാടക, അസം, ബംഗാൾ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് ബോട്ടുകളിലെ തൊഴിലാളികളിൽ ഭൂൂരിഭാഗവും. ഉടമകൾ പ്രത്യേകം വാഹനങ്ങൾ അയച്ചും യാത്രാരേഖകൾ സംഘടിപ്പിച്ചുമാണ് തൊഴിലാളികളെ കേരളത്തിലെത്തിച്ച് ക്വാറന്റൈൻ കേന്ദ്രങ്ങളിലാക്കിയത്. തൊഴിലാളികൾ എത്തുന്ന സ്ഥലങ്ങളിൽ ക്വാറന്റൈൻ കേന്ദ്രങ്ങളുണ്ടെന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനാനുമതി ലഭിക്കുന്നത്. ഇതിൽ കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്നുള്ളവരെ പ്രവേശിപ്പിക്കില്ല.