തൃശൂർ: വലപ്പാട് നിന്ന് കാറിൽ കഞ്ചാവ് കടത്തിയ കേസിൽ രണ്ട് പ്രതികൾക്ക് 15 വർഷവും മറ്റു രണ്ട് പേർക്ക് 14 വർഷവും തടവും ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ചു. ഒന്നാം പ്രതിയായ കൊല്ലം പ്ലാപ്പള്ളിയിൽ മുട്ടക്കാട്ടിൽ ഗ്യാസ് രാജേന്ദ്രൻ എന്നറിയപ്പെടുന്ന രാജേന്ദ്രൻ (57), മൂന്നാം പ്രതിയായ ഇടുക്കി മുനിയറ കല്ലേപുളിക്കൽ പവിത്രൻ (52) എന്നിവരെയാണ് 15 വർഷം തടവിന് തൃശൂർ ഒന്നാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജ് കെ.ആർ. മധുകുമാർ ശിക്ഷിച്ചത്. രണ്ടാം പ്രതി ഇടുക്കി രാജാക്കാട് കാഞ്ഞിരത്തിങ്കൽ അനിൽ എന്ന ലൈലേജ് (47), നാലാം പ്രതി ഇടുക്കി ജില്ല വാത്തിക്കുടിയിൽ കോണിപ്പാട്ട് ഷിജു എന്ന സിജി (44) എന്നിവർക്കാണ് 14 വർഷം തടവ്. കഞ്ചാവ് കേസിൽ ഇത്രയ്ക്കും കടുത്ത ശിക്ഷ ആദ്യമാണ്. കാറിലും പിക്കപ്പ് വാനിലുമായി 68.52 കിലോ കഞ്ചാവ് കടത്തിയ കേസിലാണ് ശിക്ഷ.
കഞ്ചാവ് വേട്ട
2017 മേയ് 27 നാണ് കേസിനാസ്പദമായ സംഭവം. വലപ്പാടിനടുത്തുള്ള കോതകുളം ബീച്ചിൽ നിന്ന് വലപ്പാട് സി.ഐ ഇ.ആർ ബൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. ജില്ലയിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ടകളിൽ ഒന്നായിരുന്നു ഇത്. പ്രതികൾ ജുഡിഷ്യൽ കസ്റ്റഡിയിലിരിക്കെയാണ് അതിവേഗം വിചാരണ നടന്നതും ശിക്ഷ വിധിച്ചതും. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ.ബി. സുനിൽ കുമാർ, അഭിഭാഷകരായ പി.കെ. മുജീബ്, പി.ആർ. ശിവ, ശ്രീപ്രിയ രമേഷ് എന്നിവർ ഹാജരായി.