തിരുവനന്തപുരം: വയറിലെ മുഴ നീക്കുന്നതിന് സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയയെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ വിദഗ്ദ്ധ സമിതി രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകി. കെമിക്കൽ എക്സാമിനേഷൻ റിപ്പോർട്ടും അന്തിമ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ലഭ്യമാക്കാൻ നടപടിയെടുക്കണമെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. കേസിന്റെ അന്വേഷണം സത്യസന്ധമായും നിഷ്‌പക്ഷമായും പൂർത്തിയാക്കി നിയമപരമായ നടപടികൾ എത്രയും വേഗം സ്വീകരിക്കണമെന്ന് കമ്മിഷൻ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണർക്ക് നിർദ്ദേശം നൽകി. വിദഗ്ദ്ധ സമിതി റിപ്പോർട്ട് ലഭിച്ചാൽ ഡോക്ടർമാരുടെ ഭാഗത്ത് പിഴവുണ്ടെങ്കിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് കമ്മിഷണർ കമ്മിഷനെ അറിയിച്ചു. മുരുക്കുംപുഴ ചിറക്കോണം തിരുവാതിരയിൽ രജനീഷ് ബി. നാഥിന്റെ ഭാര്യ അഷിത എൻ. വിജയനാണ് (27) ജനുവരി 3 ന് മരിച്ചത്. ഉള്ളൂരിലെ ആശുപത്രിയിൽ അനസ്‌തേഷ്യ നൽകിയതിലുള്ള പിഴവ് കാരണമാണ് അഷിത മരിച്ചതെന്നാണ് പരാതി.