ഇരിട്ടി: അസമയത്ത് പൊലീസ് ജീപ്പിൽ യുവതിയുമായി കറങ്ങിയെന്ന സംഭവത്തിൽ സി.ഐയെ സസ്പെൻഡ് ചെയ്തു. പൊലീസ് ഡ്രൈവറെ സ്ഥലം മാറ്റി. കരിക്കോട്ടക്കരി സി.ഐ സി.ആർ.സിനുവിനെയാണ് സസ്പെൻഡ് ചെയ്തത്.
ഡ്രൈവർ ഷെരീഫിനെ കണ്ണൂർ എ.ആർ ക്യാമ്പിലേക്ക് മാറ്റി. ഇരിട്ടിക്കടുത്തുള്ള യുവതി എറണാകുളം സ്വദേശിയായ സി..ഐക്കൊപ്പം അസമയത്ത് പൊലീസ് ജീപ്പിൽ ആളൊഴിഞ്ഞ പ്രദേശത്ത് കൂടി സഞ്ചരിച്ചിരുന്നതായി ജില്ലാ പൊലീസ് മേധാവിക്ക് വാട്സ് ആപ്പിൽ കിട്ടിയ പരാതിയെ തുടർന്നാണ് നടപടി.
സംഭവത്തിൽ ഡി.സി.ആർ.ബി ഡിവൈ.എസ് .പി.പ്രേമരാജൻ പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയതിനെ തുടർന്ന് അന്വേഷണ വിധേയമമായി സസ്പെൻഡ് ചെയ്യുകയായിരുന്നു.
എറണാകുളത്തു ജോലി ചെയ്തിരുന്ന യുവതിയുമായി പരിചയം കാരണം സൗഹൃദ സംഭാഷണം നടത്തുക മാത്രമാണ് ചെയ്തതെന്നായിരുന്നു സി.ഐയുടെ വിശദീകരണം.കണ്ണൂർ അഡീഷണൽ എ.സ് .പി പ്രജീഷ് തോട്ടത്തിലാണ് തുടരന്വേഷണം നടത്തുന്നത്.