തിരുവനന്തപുരം: 2009 ൽ വിമൻസ് സ്റ്റഡീസിൽ എം.എ പാസായ മുൻ എസ്. എഫ്. ഐ വനിതാ നേതാവിന് പത്തുവർഷത്തിനു ശേഷം അദ്ധ്യാപക നിയമനത്തിൽ സഹായിക്കാൻ കലിക്കറ്ര് സർവകലാശാല 21 മാർക്ക് ദാനം നൽകിയെന്ന് ഗവർണർക്ക് പരാതി.
2009ലെ മാർക്ക് ലിസ്റ്റ് തിരികെ വാങ്ങി, 21 മാർക്ക് അധികം ചേർത്ത പുതിയ മാർക്ക് ലിസ്റ്റ് പരീക്ഷാ ഭവൻ നൽകി. ഇപ്പോൾ യൂണിവേഴ്സിറ്റിയിൽ കരാർ അദ്ധ്യാപികയാണ് നേതാവ്. സ്ഥിരം അദ്ധ്യാപക നിയമനതിനുള്ള ഇന്റർവ്യൂവിൽ ഇൻഡക്സ് മാർക്ക് കൂട്ടി ലഭിക്കാനാണ് മാർക്ക് ദാനം എന്നാണ് ആക്ഷേപം.
ഹാജർ ഇല്ലാത്തവർക്ക് ഹാജറിനുള്ള മാർക്ക് നൽകരുതെന്ന് ചട്ടമുണ്ട്. ഇത് മറികടന്ന് എല്ലാ പേപ്പറിനും തനിക്ക് മുഴുവൻ മാർക്കും നൽകണമെന്ന വിദ്യാർത്ഥി നേതാവിന്റെ 2009 ലെ അപേക്ഷ അന്നത്തെ വൈസ് ചാൻസലർ അൻവർ ജഹാൻ സുബേരി തള്ളിയിരുന്നു. എന്നാൽ പുതിയ സിൻഡിക്കേറ്റിന്റെ സ്ഥിരം സമിതി വിദ്യാർത്ഥിനിയുടെ പുതിയ അപേക്ഷ പരിഗണിച്ച് 21 മാർക്ക് അധികം നൽകാൻ തീരുമാനിക്കുകയായിരുന്നു. മുൻ വി.സി യുടെ ഉത്തരവ് മറച്ചുവയ്‌ക്കാൻ വകുപ്പ് മേധാവിയായിരുന്ന പ്രൊഫസറെ നീക്കി ഒരു ജൂനിയർ അദ്ധ്യാപികയെ വകുപ്പ് മേധാവിയായി നിയമിച്ച ശേഷമായിരുന്നു മാർക്ക് ദാനം.
മൂന്നാം സെമസ്റ്ററിലെ അഞ്ച് പേപ്പറിനും ഹാജറിന്റെ അടിസ്ഥാനത്തിൽ ഈ വിദ്യാർത്ഥിനിക്ക് നാലിൽ മൂന്ന് മാർക്കുവീതം നൽകിയിരുന്നു. നാലാം സെമസ്റ്ററിൽ ഹാജർ ഇല്ലാത്തതിനാൽ മാർക്കിന് അർഹത ഇല്ലാതായി. സിൻഡിക്കേറ്റ് കമ്മിറ്റി മൂന്നാം സെമസ്റ്ററിലെ അഞ്ച് പേപ്പറുകൾക്കും ഒരു മാർക്ക് വീതം കൂട്ടി നാലുമാർക്ക് വീതമാക്കി. മാർക്ക് നൽകാത്ത നാലാം സെമസ്റ്ററിലെ നാലുപേപ്പറുകൾക്കും നാലു മാർക്ക് വീതവും നൽകി. മൊത്തം 21 മാർക്ക് കൂടുതൽ.
മാർക്ക് ദാനം റദ്ദാക്കണമെന്നും യൂണിവേഴ്സിറ്റി അധികൃതർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്ക് പരാതി നൽകി.