തിരുവനന്തപുരം:ഇ-മൊബിലിറ്റി പദ്ധതി നടപ്പാക്കാനുള്ള നീക്കത്തെ കേരള സർക്കാരിന്റെ ഇ മൊബിലിറ്റി ഉപദേഷ്ടാവും, കേന്ദ്ര റെയിൽവേ മന്ത്രിയുടെ പ്രിൻസിപ്പിൽ അഡ്വൈസറുമായ ഡോ. അശോക് ജുജുൽവാല പ്രകീർത്തിച്ചിരുന്നുവെന്ന സംസ്ഥാന സർക്കാർ വാദവും പൊളിഞ്ഞു.ജുജുൻവാലയുടെ സാന്നിധ്യത്തിൽ 2017 ഡിസംബറിൽ ചേർന്ന സംസ്ഥാന തല ടാസ്ക് ഫോഴ്സ് യോഗത്തിൽ പദ്ധതി പ്രായോഗികമല്ലെന്നാണ് ജുജുൽവാല അറിയിച്ചത്. ഇതുസംബന്ധിച്ച യോഗവ മിനിറ്റ്സ് പുറത്തായി.
തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ ചീഫ് സെക്രട്ടറി ഉൾപ്പെടെ 11 ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ , പദ്ധതി നടപ്പിലാക്കുന്നതിലെ പ്രായോഗികവും, സാങ്കേതികവുമായ ബുദ്ധിമുട്ടുകളാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്. ലോകത്ത് ചൈനയിൽ മാത്രമാണ് ഇ-ബസ് പൂർണ്ണതോതിൽ പ്രവർത്തിക്കുന്നത്. മറ്റ് രാജ്യങ്ങളിൽ പൈലറ്റ് അടിസ്ഥാനത്തിലാണ്.ബാറ്ററിയുടെ വലിപ്പം കാരണം ഉയർന്ന വില നൽകേണ്ടിവരുന്നതാണ് പ്രധാന തടസ്സം. ചാർജിംഗ് മറ്റൊരു പ്രശ്നവും. ഇതിന് വൈദ്യുത വിതരണ കമ്പനികളുടെ പൂർണ്ണ പിന്തുണ ആവശ്യമാണെന്നും ജുജുൽവാല പറഞ്ഞു..
ഹെസ്സ് സമർപ്പിച്ച ധാരണാ പത്രം ഒപ്പ് വയ്ക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയതായി മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞത് വാസ്തവമാണ്.എന്നാൽ, കഴിഞ്ഞ ജൂലായ് 22ന് കേന്ദ്ര സർക്കാർ അനുമതി നൽകിയത് കർശന ഉപാധികളോടെയായിരുന്നു .സംയുക്ത സംരംഭമാവണം, ധാരണാ പത്രം ഹെസ്സ് കമ്പനിയും കേരള ആട്ടോമൊബൈൽസും തമ്മിലേ ഒപ്പിടാവു,കരാറിൽ കേരള സർക്കാർ കക്ഷി ചേരരുത്. തുടങ്ങിയവയായിരുന്നു ഉപാധികൾ.ഇതെല്ലാം അവഗണിച്ച് സംസ്ഥാന സർക്കാർ കരാറുമായി മുന്നോട്ട് പോയതാണ് വിവാദമായത്.