കാട്ടാക്കട: കൊവിഡ് കാലത്ത് കാട്ടിലെ കുട്ടികൾക്ക് ഓൺലൈൻ പഠനമുറിയൊരുക്കി അതിജീവനത്തിന്റെ നൂതന മാതൃകയാകുകയാണ് വിജ്ഞാനവനിക. അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് റെയ്ഞ്ചിലെ കോട്ടൂർ സെക്‌ഷൻ ഓഫീസിലാണ് കാട്ടിലെ കുട്ടികൾക്ക് വേണ്ടി പഠനമുറി ഒരുക്കി ഒരുകൂട്ടം ഫോറസ്റ്റ് ഉദ്യോഗസ്ഥർ അതിജീവനത്തിന്റെ മാതൃകയൊരുക്കുന്നത്. ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുറ്റിച്ചൽ പഞ്ചായത്തിൽപ്പെടുന്ന കോട്ടൂർ അഗസ്ത്യ വനമേഖലയിലാണ് പഠന സൗകര്യം ഒരുക്കിയിരിക്കുന്നത്. കൊവിഡ് വനമേഖലയിലെ വിപണികളെ താറുമാറാക്കിയപ്പോൾ വനമേഖലയിലെ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വനിക എന്ന പേരിൽ ഓൺലൈൻ വ്യാപാരം തുടങ്ങി ശ്രദ്ധ നേടിയിരുന്നു. വനികയിലൂടെ ആദിവാസികൾക്ക് അവരുടെ ഉത്പന്നങ്ങൾ ന്യായമായ വിലയ്ക്ക് ലഭ്യാമാക്കാൻ കഴിഞ്ഞിരുന്നു. ഓൺലൈൻ ക്ളാസ് കഴിഞ്ഞാൽ കുട്ടികളെ സഹായിക്കാനായി വൈൽഡ് ലൈഫ് വാർഡൻ ജെ.ആർ. അനിയുടെ നേതൃത്വത്തിൽ കുറ്റിച്ചൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിഷാ കൃഷ്ണനും റെയിഞ്ച് ഓഫീസർ എൻ.വി. സതീശനും ഫോറസ്റ്റ് ഓഫീസർ കെ.സി. സിനുകുമാറും ബി.പി.ഒമാരായ പ്രശാന്ത്, ഗോപിക എന്നിവരുടെയും നേതൃത്വത്തിൽ ക്ളാസുകൾ എടുക്കാറുണ്ട്. ക്ലാസിലെത്തുന്ന കുട്ടികൾക്ക് സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ഉച്ചഭക്ഷണം ലഭ്യമാക്കുന്നുണ്ട്. ദിവസവും രാവിലെ 10ന് മുമ്പ് വനം വകുപ്പ് വാഹനം സെറ്റിൽമെന്റുകളിലെത്തി കുട്ടികളെ കൊണ്ടുവരും. ക്ലാസുകൾ കഴിഞ്ഞാൽ വൈകിട്ട് നാല് മണിയോടെ കുട്ടികളെ തിരികെ വീട്ടിലെത്തിക്കും. ശനിയാഴ്ചകളിൽ 14കുട്ടികൾ കംപ്യൂട്ടർ പഠനത്തിനും എത്തുന്നുണ്ട്. എന്നാൽ ഇവർക്ക് പഠിക്കുന്നതിന് ഒരു കമ്പ്യൂട്ടർ മാത്രമാണുള്ളത്. ത്രിതല പഞ്ചായത്തുകളോ എം.എൽ.എയോ സഹായിച്ചാൽ വനമേഖലയിലെ കുട്ടികൾക്ക് പഠിക്കാൻ വിജ്ഞാന വനിക സ്ഥിരം സംവിധാനമാക്കാൻ കഴിയും. വനമേഖലയിലെ കുട്ടികൾക്കായി ഫോറസ്റ്റ് ഉദ്യോഗസ്ഥർ തന്നെ മുൻകൈയെടുത്ത് ക്ലാസുകൾ നടത്തുന്നതറിഞ്ഞ് ഇത് നേരിട്ട് വീക്ഷിക്കാനും പ്രോത്സാഹനം നൽകുന്നതിനുമായി പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഒാർഡിനേറ്റർ എസ്.ജവാദ്, സമഗ്ര ശിക്ഷ,കാട്ടാക്കട ബ്ലോക്ക് പ്രോഗ്രാം കോ-ഓർഡിനേറ്റർ എൻ.ശ്രീകുമാർ,ബി.ആർ.സി പരിശീലകൻ എ.എസ്.മൻസൂർ, അദ്ധ്യാപകരായ ഷിബു, വി.എസ്. ജയകുമാർ എന്നിവർ പഠനകേന്ദ്രം സന്ദർശിച്ചു.
അഗസ്ത്യ വനം സെറ്റിൽമെന്റിലെ ചോനാംപാറ, എലിമല വാർഡുകളിലെ മാങ്കോട്, വാലിപ്പാറ, മുളമൂട്, അരിയാ വിള, കൈതോട്, ചോനാംപാറ, പാങ്കാവ് എന്നീ കോളനികളിലെ 10 കുട്ടികളാണ് പഠനത്തിനെത്തുന്നത്.
ദിവസവും രാവിലെ 10ന് മുമ്പ് വനം വകുപ്പ് വാഹനം സെറ്റിൽമെന്റുകളിലെത്തി കുട്ടികളെ കൊണ്ടുവരും
ശനിയാഴ്ചകളിൽ 14കുട്ടികൾ കംപ്യൂട്ടർ പഠനത്തിനും എത്തുന്നുണ്ട്
അഗസ്ത്യ വനം സെറ്റിൽമെന്റിലെ ചോനാംപാറ, എലിമല വാർഡുകളിലെ മാങ്കോട്, വാലിപ്പാറ, മുളമൂട്, അരിയാ വിള, കൈതോട്, ചോനാംപാറ, പാങ്കാവ് എന്നീ കോളനികളിലെ 10 കുട്ടികളാണ് പഠനത്തിനെത്തുന്നത്. എല്ലാ കുട്ടികളും പത്താം ക്ളാസിൽ പഠിക്കുന്നവരാണ്. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ പഠിക്കുന്നവരും ഹോസ്റ്റലുകളിൽ താമസിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. ക്ലാസ് തീർന്നാൽ ഗൃഹപാഠങ്ങൾ പൂർത്തിയാക്കാൻ ജീവനക്കാർതന്നെ സഹായിക്കും.നേരത്തെ സംപ്രേഷണം ചെയ്ത ക്ലാസുകൾ പലപ്രാവശ്യം കണ്ടും കേട്ടും കുട്ടികൾ ഗൃഹപാഠങ്ങൾ പൂർത്തിയാക്കും. വൈകിട്ട് 4 വരെ പ്രയാസമുള്ള വിഷയങ്ങൾക്ക് ജീവനക്കാർ തന്നെ നേരിട്ട് ക്ലാസെടുക്കുകയും ചെയ്യാറുണ്ട്.