തിരുവനന്തപുരം:മത്സ്യമേഖലയിലെ സുസ്ഥിര വികസനം ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാൻ സഹായിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നെയ്യാർ ഡാമിൽ നിർമ്മിച്ച ശുദ്ധജല മത്സ്യവിത്തുല്പാദന കേന്ദ്രത്തിന്റെയും ഗിഫ്റ്റ് ഹാച്ചറിയുടെയും ഉദ്ഘാടനം വീഡിയോ കോൺഫറൻസിംഗിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പുതിയ പദ്ധതിയിലൂടെ ധാരാളം തൊഴിൽസാദ്ധ്യത സൃഷ്ടിക്കപ്പെടുമെന്നും ഇത് എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു.
സുഭിക്ഷ കേരളം പദ്ധതിയുമായി ചേർന്നാണ് ഫിഷറീസ് വകുപ്പ് പദ്ധതി നടപ്പാക്കുന്നത്. ശുദ്ധജല മത്സ്യവിത്തുല്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക, ഗുണനിലവാരമുള്ള വിത്തുകൾ കർഷകർക്ക് ലഭ്യമാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.13 കോടി രൂപയുടെ പദ്ധതിയുടെ ഭാഗമായി നൂറ് ലക്ഷം മത്സ്യവിത്തുകൾ ഉത്പാദിപ്പിക്കും.നെയ്യാർ ഡാമിലുള്ള ദേശീയ ഫിഷറീസ് ഹാച്ചറി കോംപ്ലക്സിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്.
സി.കെ.ഹരീന്ദ്രൻ എം.എൽ.എ സ്വാഗതം പറഞ്ഞു.കള്ളിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ജെ.ആർ.അജിത,വൈസ് പ്രസിഡന്റ് എസ്.ശ്യാംലാൽ, പഞ്ചായത്തംഗം ആർ.ലത,ഫിഷറീസ് വകുപ്പ് ഡയറക്ടർ എം.ജി.രാജമാണിക്യം തുടങ്ങിയവർ പങ്കെടുത്തു.