മലയിൻകീഴ്: ആധുനിക സംവിധാനങ്ങളോടെ മുഖം മിനുക്കാനൊരുങ്ങി മലയിൻകീഴ് താലൂക്ക് ആശുപത്രി. താലൂക്ക് ആശുപത്രിക്ക് നൂനത സംവിധാനങ്ങളോടെയുള്ള നാല് നില മന്ദിരം നിർമ്മിക്കുന്നിതിനുള്ള അനുമതിയാണ് ലഭിച്ചത്. 15.25 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പുതിയ മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ഐ.ബി. സതീഷ് എം.എൽ.എ അറിയിച്ചു. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററായിരുന്ന ആശുപത്രിയെ താലൂക്ക് ആശുപത്രിയായി ഉയർത്തിയിട്ടും രോഗികൾക്ക് വേണ്ട സൗകര്യമില്ലാതെയായിരുന്നു നിലവിലുള്ള പ്രവർത്തനം. താലൂക്ക് ആശുപത്രിയായിരുന്നിട്ടും നാട്ടുകാർ റെഫറിംഗ് ആശുപത്രിയെന്നാണ് പറഞ്ഞിരുന്നത്. പുതിയ മന്ദിരം നിലവിലുള്ള അഡ്മിനിസ്ട്രേഷൻ ബ്ലോക്കിന്റെയും പഴയ കെട്ടിടത്തിന്റെയും സ്ഥാനത്താണ് നിർമ്മിക്കുന്നത്. നിലവിൽ താലൂക്ക് ആശുപത്രിയാണെങ്കിലും കാര്യങ്ങളാെക്കെ പഴയതുപോലെ തന്നെ (സി.എച്ച്.സി). ലാബ് ടെക്നീഷ്യൻ, നഴ്സിംഗ് സൂപ്രണ്ട്, നഴ്സ് തുടങ്ങിയ വിവിധതസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. എന്നാൽ താലൂക്ക് ആശുപത്രിയായ ശേഷം നിരവധി വികസന പ്രവർത്തനങ്ങൾ ആശുപത്രിയിൽ നടന്നുവെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. സൂപ്രണ്ട്, ഫിസിഷ്യൻ 1, ക്യാഷ്വാലിറ്റി മെഡിക്കൽ ഓഫീസ് 4, സ്റ്റാഫ് നഴ്‌സ് 3, ലാബ് ടെക്‌നീഷ്യൻ 1, ഫാർമസിസ്റ്റ് 1 തുടങ്ങിയ തസ്തികകൾ അനുവദിച്ചുവെന്നാണ് ഇവരുടെ വാദം. ലാബ് പുതുക്കി പണിഞ്ഞ് ആധുനിക വത്കരിച്ചു. സെമി ആട്ടോ അനലൈസർ തുടങ്ങിയ ഉപകരണങ്ങളുണ്ടെങ്കിലും രോഗികൾക്ക് പലപ്പോഴും പ്രയോജനപ്പെടാറില്ല. ഫാർമസിയിൽ മോഡ്യുലാർ റാക്ക്, എക്‌സ് റേ യൂണിറ്റ്, ഫിസിയോ തെറാപ്പി യൂണിറ്റ് തുടങ്ങിയവ സ്ഥാപിച്ചെങ്കിലും ജീവനക്കാരുടെ അപര്യാപ്തത കാരണം രോഗികൾക്ക് പ്രയോജനമുണ്ടാകാറില്ല. ദന്തൽ യൂണിറ്റ് പ്രവർത്തനമാരംഭിച്ചെങ്കിലും ക്ലീംനിംഗ്, പോട് അടയ്ക്കൽ എന്നിവ മാത്രമേയുള്ളു. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററായിരുന്നപ്പോഴുള്ള 52 പേരെ കിടത്തി ചികിൽസിയ്ക്കാനുള്ള സൗകര്യമേ ഇപ്പോഴും ഇവിടെ നിലവിലുള്ളു. രാത്രിയിലെ ചികിത്സ റഫറിംഗ് മാത്രം. പലപ്പോളും രാത്രി 8 മണിയ്ക്ക് ശേഷം ചികിത്സതേടി എത്തുന്നവർ മറ്റ് ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടാണിപ്പോഴു നിലവിലുള്ളത്.
പുതിയ മന്ദിരത്തിലെ സൗകര്യങ്ങൾ
ഗ്രൗണ്ട് ഫ്‌ളോറിൽ അത്യാഹിത വിഭാഗം, റിസെപ്ഷൻ, കാത്തിരിപ്പ് കേന്ദ്രം തുടങ്ങി അനുബന്ധ സൗകര്യങ്ങളുമുണ്ടാകും. ഒന്നാം നിലയിൽ വിവിധ ഒ.പിയും അനുബന്ധ വെയിറ്റിംഗ് സൗകര്യവും 11 കിടക്കകളുള്ള സ്ത്രീകളുടെ വാർഡുമുൾപ്പെടും. രണ്ടാം നിലയിൽ 10 കിടക്കകളുള്ള സ്ത്രീകളുടെ വാർഡും 16 കിടക്കകളുള്ള പുരുഷന്മാരുടെ വാർഡും സജ്ജമാക്കും. മൂന്നാമത്തെ നിലയിൽ അഡ്മിനിസ്‌ട്രേഷൻ വിംഗും രണ്ട് അത്യാധുനിക ഓപ്പറേഷൻ തിയേറ്ററുമാണ് സജ്ജീകരിക്കുന്നത്. മെഡിസിൻ, സർജറി, ഓർത്തോ, ഗൈനക്, പീഡിയാട്രിക്, എൻ.സി.ഡി എന്നീ വിഭാഗങ്ങളുടെ പരിശോധനാ മുറികളും വെയിറ്റിംഗ് ഏര്യയും നഴ്‌സിംഗ് സ്റ്റേഷനും ഫാർമസിയുമുണ്ടാകും. സ്ത്രീകൾ, പുരുഷന്മാർ, ഭിന്നശേഷിക്കാർ എന്നിവർക്കുള്ള ടോയിലെറ്റുകളും പുതിയ സമുച്ഛയത്തിലുണ്ടാകും.
ലാബ് ടെക്നീഷ്യൻ, നഴ്സിംഗ് സൂപ്രണ്ട്, നഴ്സ് തുടങ്ങിയ വിവിധതസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്.
ഫാർമസിയിൽ മോഡ്യുലാർ റാക്ക്, എക്‌സ് റേ യൂണിറ്റ്, ഫിസിയോ തെറാപ്പി യൂണിറ്റ് തുടങ്ങിയവ സ്ഥാപിച്ചെങ്കിലും ജീവനക്കാരുടെ അപര്യാപ്തത കാരണം രോഗികൾക്ക് പ്രയോജനമുണ്ടാകാറില്ല