01

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ തനിക്കെതിരായ ആരോപണം വാസ്തവ വിരുദ്ധമാണെന്നും പ്രതികളെ രക്ഷിക്കാൻ രാഷ്ട്രീയ നീക്കം നടക്കുന്നതിന്റെ ഏറ്റവും വലിയ തെളിവാണിതെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി പ്രസ്താവനയിൽ പറഞ്ഞു.

ആരോപണമുന്നയിക്കുന്നവർ തെളിവുണ്ടെങ്കിൽ ഹാജരാക്കട്ടെ. ഇതിനു പിന്നിലെ ഉദ്ദേശ്യമെന്തായാലും പുറത്തുവരണം. ആരെ രക്ഷിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് ഗോപാലകൃഷ്ണൻ വ്യക്തമാക്കണം. മാദ്ധ്യമശ്രദ്ധ കിട്ടാൻ എന്ത് അസംബന്ധവും വിളിച്ചുപറയുന്ന തരത്തിലേക്ക് തരംതാഴരുത്. ആരോപണം തെളിയിക്കാൻ ഗോപാലകൃഷ്ണനെ വെല്ലുവിളിക്കുന്നു. കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവർത്തിക്കുകയാണ്. നിഗൂഢ ലക്ഷ്യം വച്ച് അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തെ നിയമപരമായി നേരിടും.
മന്ത്രിയായിരുന്ന കാലത്ത് ആ വകുപ്പുകൾക്ക് കീഴിൽ നടന്ന എല്ലാ കാര്യങ്ങൾക്കും ഞാൻ ഉത്തരവാദിയാണെന്ന് പറയുന്നതിൽ എന്ത് അർത്ഥമാണുള്ളത്? സാറ്റ്സ്, എയർ ഇന്ത്യയുമായി ഗ്രൗണ്ട് ഹാൻഡ്ലിംഗ് കരാറുള്ള സ്വകാര്യ കമ്പനിയാണ്. അവരുടെ ആഭ്യന്തര കാര്യങ്ങളിൽ ഞാൻ ഇടപെട്ടെന്ന് പറയുന്നത് ശുദ്ധ മര്യാദകേടാണ്.