ബാലരാമപുരം: സരിതയും സ്വപ്നയും തമ്മിലെന്ത് എന്ന് ചോദിച്ചാൽ രണ്ടുപേരും സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയവർ എന്നായിരിക്കും ഉത്തരം. എന്നാൽ അതുക്കും മേലെ ഒരു സാമ്യമുള്ളത് രണ്ടുപേരും ഒരേ നാട്ടുകാരാണെന്നതാണ്. ബാലരാമപുരത്തുകാർ. കേരളത്തിൽ നല്ല കൈത്തറി കിട്ടുന്ന സ്ഥലം എന്നതിനെക്കാൾ ഇപ്പോൾ ഇൗ യുവതികളുടെ നാട് എന്ന പേരും ബാലരാമപുരത്തിനായി. സോളാർ കേസിലൂടെ വന്ന സരിത ബാലരാമപുരത്തെ വെടിവെച്ചാൽ കോവിലിലെ പ്രശസ്തമായ കോട്ടപ്പുറം വീട്ടിൽ നിന്നുള്ളതാണ്. പഠിച്ചതും വളർന്നതും ഇവിടെ നിന്നാണ്. കഷ്ടി രണ്ടുകിലോമീറ്റർ അകലെ രാമപുരത്തെ പ്രശസ്തമായ മറ്റൊരു തറവാടാണ് സ്വപ്ന സുരേഷിന്റെ കുടുംബവീട്. ചെറുപ്പം മുതലേ ഗൾഫിലായിരുന്ന സ്വപ്നയെയും പുറത്ത് പഠിക്കാൻ പോയി പിന്നീട് ജോലിയും തിരക്കും ബിസിനസുമൊക്കെയായി മാറിയ സരിതയെയും വല്ലപ്പോഴും കണ്ടുള്ള ഒാർമ്മയേ ഉള്ളു നാട്ടുകാർക്ക്. കുടുംബക്കാരെല്ലാം നാട്ടിലുണ്ടെങ്കിലും വിവാദ യുവതികളുമായുള്ള ബന്ധം പുറത്തുപറയാൻ അഭിമാനികളായ അവർക്ക് മടിയുമാണ്. നാട്ടുകാർക്കും ഇവർ അപരിചിതരാണ്,തങ്ങളുടെ പ്രദേശം വിവാദക്കഥകളിൽ ഇടംപിടിക്കുന്നതിന്റെ അമർഷവും ഇവർക്കുണ്ട്. സ്വപ്നയ്ക്കും സരിതയ്ക്കും മുൻകാല രാഷ്ട്രീയ പശ്ചാത്തലങ്ങളില്ല. രാഷ്ട്രീയത്തിലെ കാണാമറയത്തെ വമ്പൻമാരെയും ഐ.എ.എസുകാരെയും തങ്ങളുടെ വരുതിയിലാക്കാൻ ഇവർക്ക് കഴിഞ്ഞത് എങ്ങനെയാണെന്നറിയാനാണ് ഇപ്പോൾ ബാലരാമപുരത്തുകാർക്ക് കൗതുകം.
സരിതയുടെ കുടുംബത്തെ തേടി ആരും ബാലരാമപുരത്തെത്തിയില്ല. എന്നാൽ സ്വപ്ന വിവാദത്തിലായതോടെ ടിവി ചാനലുകളും മാദ്ധ്യമ പ്രവർത്തകരും കുതിച്ചെത്തി. രാമപുരത്തെ വസതിയിൽ ആദ്യം മാദ്ധ്യമപ്രവർത്തകരെ കടത്തിവിട്ടെങ്കിലും ഇപ്പോൾ വീടും മുൻ ഭാഗത്തെ ഗേറ്റും പൂട്ടിയ നിലയിലാണ്. ജനങ്ങളുടെ ചോദ്യത്തിന് മറുപടി പറയാൻ കഴിയാത്ത സ്വന്തം മകളെ പഴിക്കുകയാണ് മാതാവും വീട്ടുകാരും. സ്വപ്നയുടെ കുടുംബവീടായ രാമപുരം കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.