കാസർകോട് :പട്ടിക വിഭാഗത്തിൽ പെട്ട യുവതിയെ നിർബന്ധിച്ച് ഗർഭച്ഛിദ്രത്തിന് വിധേയയാക്കിയ ശേഷം ഉപേക്ഷിച്ച കേസിൽ പ്രതികളായ ഭർത്താവിനെയും ഭർതൃപിതാവിനെയും കാസർകോട് സ്‌പെഷ്യൽ സ്‌ക്വാഡ് അറസ്റ്റുചെയ്തു.
കുമ്പള കോട്ടക്കാർ കുറ്റിയാളത്തെ ഗുരുരാജ്, പിതാവ് നാരായണ പാട്ടാളി എന്നിവരെയാണ് എസ്.എം.എസ് ഡിവൈ.എസ്.പി കെ. ഹരിശ്ചന്ദ്രനായക് അറസ്റ്റുചെയ്തത്. യുവതിയും ഗുരുരാജും നാലുവർഷം മുമ്പ് പ്രണയത്തിലാകുകയും വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഒളിച്ചോടുകയും ചെയ്തിരുന്നു. ബംഗളൂരുവിലെത്തിയ രണ്ടുപേരെയും അവിടത്തെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും കുമ്പള പൊലീസിന് കൈമാറുകയും ചെയ്തു. അന്ന് യുവതിക്ക് 17 വയസായിരുന്നു പ്രായം. പിന്നീട് കാസർകോട് കോടതിയിൽ ഹാജരാക്കപ്പെട്ട പെൺകുട്ടി തന്നെ ഗുരുരാജ് തട്ടിക്കൊണ്ടുപോയതല്ലെന്നും തങ്ങൾ വിവാഹിതരാകാൻ ആഗ്രഹിക്കുന്നുവെന്നും മജിസ്‌ട്രേട്ടിനെ അറിയിച്ചെങ്കിലും പ്രായപൂർത്തിയാകാത്തതിനാൽ വിവാഹ പ്രായമാകുന്നതുവരെ സ്വന്തം വീട്ടിൽ കഴിയാൻ കോടതി നിർദ്ദേശിക്കുകയായിരുന്നു.
18 വയസ് പൂർത്തിയായതോടെ പെൺകുട്ടിയെ ഗുരുരാജ് വിവാഹം ചെയ്തു. 2019 ജൂലായ് 19ന് യുവതിയെ ഗുരുരാജും നാരായണപാട്ടാളിയും നിർബന്ധിത ഗർഭച്ഛിദ്രത്തിന് വിധേയയാക്കിയെന്നും ഇതിനുശേഷം ഭർത്താവും വീട്ടുകാരും തന്നെ ഉപേക്ഷിച്ചുവെന്നുമാണ് യുവതി കുമ്പള പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കിയത്. ഗുരുരാജിനും നാരായണ പാട്ടാളിക്കുമെതിരെ കേസെടുത്ത കുമ്പള പൊലീസ് തുടർ അന്വേഷണം എസ്.എം.എസിന് കൈമാറുകയായിരുന്നു.