തിരുവനന്തപുരം: സ്വർണ കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസും പ്രിൻസിപ്പൽ സെക്രട്ടറിയും സംശയത്തിലായിരിക്കെ, മുഖ്യമന്ത്രി പിണറായി വിജയന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.
. പിണറായി രാജി വയ്ക്കുന്നതു വരെ പ്രതിഷേധം അലയടിക്കും. സമരത്തെ അടിച്ചമർത്താനുള്ള നീക്കം വിലപ്പോവില്ല. സമാധാനപരമായി നടക്കുന്ന സമരത്തെ പൊലീസിനെ ഉപയോഗിച്ച് നേരിടുന്നവരാണ് കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നത്.കൊവിഡ് പ്രതിരോധത്തിന്റെ പേരിൽ സർക്കാർ നടത്തിയ ഇടപെടലുകളെല്ലാം സി.പി.എമ്മിന് പണമുണ്ടാക്കാനുള്ള വഴികളാക്കി.
മുഖ്യമന്ത്രിയുടെ ഓഫീസിനെ സംബന്ധിച്ച് ഇത്രയേറെ ആരോപണങ്ങളുണ്ടായിട്ടും ഒരന്വേഷണവും നടത്തില്ലന്ന ധാർഷ്ട്യം അംഗീകരിക്കില്ല. ക്രിമിനൽ കേസിൽ പ്രതിയായ സ്ത്രീ കള്ള സർട്ടിഫിക്കറ്റുപയോഗിച്ച് മുഖ്യമന്ത്രിയുടെ വകുപ്പിൽ ജോലി നേടിയത് എങ്ങനെയെന്നും അന്വേഷിക്കണം. കേന്ദ്രം പ്രഖ്യാപിച്ച എൻ.ഐ.എ അന്വേഷണമല്ലാതെ മറ്റൊരന്വേഷണവും ഉണ്ടാകില്ലന്ന നിലപാട് ജനകീയ പ്രക്ഷോഭത്തിനു മുന്നിൽ സർക്കാരിന് തിരുത്തേണ്ടി വരുമെന്നും സുരേന്ദ്രൻ പറഞ്ഞു.