തിരുവനന്തപുരം: സഹോദരന്റെ വിവാഹ സത്കാര പാർട്ടിക്കിടെ ബന്ധുവായ യുവാവിനെ സ്വപ്നയും സംഘവും കൈയേറ്റം ചെയ്ത സംഭവം കേസും പരാതിയുമില്ലാതെ പൊലീസ് ഒതുക്കിത്തീർത്തു. 2019 ഡിസംബർ ഏഴിന് തിരുവനന്തപുരം എസ്.എസ് കോവിൽ റോഡിലെ ഹോട്ടലിൽ രാത്രി 10.50 നായിരുന്നു സംഭവം. സ്വർണക്കടത്ത് കേസിൽ സ്വപ്നയുടെ കൂട്ടുപ്രതികളായി കസ്റ്റംസ് സംശയിക്കുന്ന സന്ദീപും, അറസ്റ്റിലായ സരിത്തും സ്വപ്നയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഉന്നത ഉദ്യോഗസ്ഥരും സത്കാരത്തിൽ പങ്കെടുത്തിരുന്നു. കോൺസുലേറ്റിലെ ജീവനക്കാരിയായിരുന്ന സ്വപ്നയ്‌ക്കൊപ്പം അംഗരക്ഷകരും ഉണ്ടായിരുന്നു. ആഘോഷങ്ങൾക്കിടെ ഉണ്ടായ ചില വാക്കുതർക്കമാണ് കൈയേറ്റത്തിൽ കലാശിച്ചത്.
ഇളയ സഹോദരൻ ബ്രൗൺ സുരേഷിന്റെ വിവാഹം മുടക്കാൻ ശ്രമിച്ചെന്ന് പറഞ്ഞാണ് യുവാവിനെ മർദ്ദിച്ചത്. സ്വപ്നയ്‌ക്കൊപ്പം അംഗരക്ഷകർ ഉണ്ടായിരുന്നതിനാൽ യുവാവ് കാര്യമായി പ്രതിരോധിച്ചില്ല. സ്വപ്നയുടെ ഭർത്താവും യുവാവിനെ ആക്രമിച്ചിരുന്നു. യുവാവിന്റെ തലയ്ക്ക് പരിക്കേറ്റു. വിവരമറിഞ്ഞ് പൊലീസെത്തിയെങ്കിലും സ്വപ്നയുമായി സംസാരിച്ചതോടെ കേസെടുക്കാതെ മടങ്ങി.
ഇതിനു ശേഷം യുവാവ് തന്നെ ആക്രമിച്ചെന്ന് ചൂണ്ടിക്കാട്ടി സ്വപ്ന തമ്പാനൂർ പൊലീസിൽ പരാതിപ്പെട്ടു. പിന്നീട് പൊലീസ് ഇടപെട്ട് പ്രശ്നം ഒത്തുതീർത്തു. പരാതിപ്പെടാൻ പൊലീസ് സ്‌റ്റേഷന് മുന്നിൽ എത്തിയ സ്വപ്ന വാഹനത്തിൽ നിന്ന് ഇറങ്ങാൻ പോലും തയ്യാറായില്ല. പകരം സഹായിയെയാണ് സ്‌റ്റേഷനിലേക്ക് അയച്ചത്. യുവാവിന് കാര്യമായി പരിക്കേറ്റെങ്കിലും സ്വപ്നയുടെ ഉന്നതതല സ്വാധീനത്തിന് വഴങ്ങി പൊലീസ് കേസെടുക്കാതെ പിൻമാറുകയായിരുന്നു. യുവാവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ ഇന്നലെ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുകയായിരുന്നു.
ഹോട്ടലിലെ കാമറ ദൃശ്യങ്ങൾ സൂക്ഷിച്ചുവയ്ക്കാൻ പൊലീസ് നിർദേശിച്ചിരുന്നതാണ്. എന്നാൽ
സ്വപ്ന സ്വർണക്കടത്തിൽ പെട്ടതോടെ ദൃശ്യങ്ങൾ ആരോ പുറത്തുവിടുകയായിരുന്നു. യുവാവുമായുള്ള പിടിവലിക്കിടെ സ്വപ്ന സുരേഷ് നിലതെറ്റി വീഴുന്നതും ദൃശ്യങ്ങളിലുണ്ട്.