തിരുവനന്തപുരം: തീരദേശത്ത് സഹികെട്ട ജനങ്ങൾ തെരുവിലിറങ്ങുകയാണുണ്ടായതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയതുപോലെ അതിൽ രാഷ്ട്രീയമില്ലെന്നും ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിക്ക് നല്കിയ കത്തിൽ ചൂണ്ടിക്കാട്ടി.
നഗരത്തിൽ നിന്ന് വ്യത്യസ്തമായി അന്നന്ന് അവശ്യസാധനങ്ങൾ വാങ്ങുന്നവരാണ് തീരദേശത്തുള്ളത്. അവരുടെ പ്രശ്നങ്ങൾ മനസിലാക്കാതെയാണ് സർക്കാർ പൊടുന്നനെ നിയന്ത്രണം കൊണ്ടുവന്നത്. കൊവിഡ് ഭീഷണിയും സർക്കാരിന്റെ കടുത്ത നിയന്ത്രണങ്ങളും മൂലം തീരദേശവാസികൾ നരകയാതനയിലൂടെ കടന്നുപോകുന്നു. മീൻ പിടിക്കാനോ, വില്ക്കാനോ പറ്റാത്ത ഗുരുതരമായ സാഹചര്യമാണ്. ചികിത്സയും ഭക്ഷണവും പോലും കൃത്യമായി ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്.
നഗരപ്രദേശങ്ങളിൽ നിത്യവും ജോലിക്കു പോയി ഉപജീവനം തേടുന്നവർക്ക് അതിനുള്ള അവസരം നിഷേധിക്കപ്പെട്ടു. വരുമാനമില്ലാതെ എല്ലാവരും ഞെരുങ്ങി ജീവിക്കുകയാണ്.
ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ച തിരുവനന്തപുരം നഗരത്തിലും തീരദേശത്തും കർശന നിയന്ത്രണമുള്ള മറ്റു മേഖലകളിലും സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.