indian-railway

കൊച്ചി:റെയിൽവെ ട്രാക്കുകൾ ഉറപ്പിക്കാനുള്ള സി.എസ്.ടി 9 പ്ലേറ്റുകൾ മോഷ്ടിച്ചു വിറ്റ കേസിൽ അഞ്ചു പേർ പിടിയിൽ. കതൃക്കടവ് റെയിൽവെ യാർഡിലെ രണ്ട് ലക്ഷം രൂപ വില വരുന്ന സി.എസ്.ടി 9 പ്ലേറ്റുകളാണ് മോഷ്ടിച്ചത്.

തമ്മനം റെയിൽവെ കോളനിയിൽ താമസിക്കുന്ന റസാഖ് (48), പറവൂർ സ്വദേശി ധനേഷ് (46), തമ്മനം കൂത്താപ്പാടി കെ.കെ നാസർ (48), തമ്മനം സ്വദേശികളായ ടി.കെ .സലാം (33), ജമാൽ (42) എന്നിവരെയാണ് ആർ.പി.എഫ് അറസ്റ്റ് ചെയ്തത്. അഞ്ചാം പ്രതി ജമാൽ കളമശ്ശേരി പാലയ്ക്കാമുഗൾ മസ്ജിദിന് സമീപം നടത്തിയിരുന്ന ആക്രികടയിലാണ് ഇവർ മോഷണ സാധനങ്ങൾ വിറ്റിരുന്നത്.ആക്രിക്കട നടത്തിയിരുന്ന മറ്റൊരു പ്രതിയായ തമ്മനം സ്വദേശി ഹസനാർ (40) ഒളിവിലാണ്. ഇയാൾ 2019ൽ റെയിൽവെ സിഗ്‌നലിംഗ് കേബിളുകൾ മോഷ്ടിച്ച കേസിൽ പ്രതിയാണ്. ഈ കേസിൽ ജാമ്യത്തിലിരിക്കെയാണ് വീണ്ടും മോഷണത്തിന് നേതൃത്വം നൽകിയത്. കളമശ്ശേരിയിലെ ആക്രികടയിൽ നിന്ന് 1.98 ലക്ഷം രൂപ കണ്ടെത്തി. സാധനങ്ങൾ കടത്താൻ ഉപയോഗിച്ച മിനിലോറിയും പിടികൂടിയിട്ടുണ്ട്. കതൃക്കടവ് റെയിൽവേ യാർഡിലെ 451 സി.എസ്.ടി9 പ്ലേറ്റുകൾ മോഷണം പോയതായി റെയിൽവേ പരാതി നൽകിയിരുന്നു. ആർ.പി.എഫ് അസി.കമ്മീഷണർ ടി.എസ് ഗോപകുമാർ, ഇൻസ്‌പെക്ടർമാരായ വിനോദ്.ജി. നായർ, എ.കെ പ്രിൻസ്, സബ് ഇൻസ്‌പെക്ടർമാരായ എ.വി അജയഘോഷ്, എ.എസ്.ഐ കെ.ബി ഷാജി, ഹെഡ് കോൺസ്റ്റബിൾമാരായ ഫിലിപ്പ് ജോൺ, വി.എ ജോർജ്, സുരേന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് മോഷ്ടാക്കളെ പിടികൂടിയത്. എറണാകുളം ചീഫ് ജുഷീഷ്യൽ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.