തിരുവനന്തപുരം:വെള്ളിയാഴ്ച പ്രതിഷേധവുമായി ജനം തെരുവിലിറങ്ങിയ പൂന്തുറ ഇന്നലെ ശാന്തമായിരുന്നു. പ്രദേശവാസികളുടെ ആവശ്യം പരിഗണിച്ച് ക്രിട്ടിക്കൽ കണ്ടെയ്‌ൻമെന്റ് സോണുകളിൽ കൺസ്യൂമർ ഫെഡിന്റെ മൂന്ന് മൊബൈൽ ത്രിവേണി സ്റ്റോറുകൾ ഇന്നലെ മുതൽ പൂന്തുറയിലെത്തി. ഇവിടേക്കുള്ള ചരക്കുവാഹന നീക്കം,വെള്ളം,വൈദ്യുതി തുടങ്ങി എല്ലാ പ്രവർത്തനങ്ങളും നിരീക്ഷിക്കാൻ ക്വിക്ക് റെസ്‌പോൺസ് ടീമിനെയും രൂപീകരിച്ചു.

പൂന്തുറ പൊലീസ്‌സ്റ്റേഷൻ സമീപത്തും പുത്തൻപള്ളിയിലും മാണിക്യവിളാകത്തുമാണ് മൊബൈൽ മാവേലി സ്റ്റോറുകൾ എത്തിയത്. രാവിലെമുതൽ ആവശ്യക്കാർക്ക് നിത്യോപയോഗ സാധനങ്ങൾ വിതരണം നടത്തി. രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് ഇതിന്റെ സേവനം.


നഗരസഭയിലെ 64,74,75 എന്നീ വാർഡുകളിൽ പൂർണമായും സാധനങ്ങൾ വിതരണം ചെയ്യാനാണ് വാഹനങ്ങൾ എത്തിയത്. ഈ മേഖലകളിലുള്ളവർക്ക് സൗജന്യ റേഷൻ നൽകുന്നതിനും നടപടിയായി. കുട്ടികളുള്ള വീടുകളിലേക്ക് പൂരക പോഷകാഹാരവും ബിസ്കറ്റും വിതരണം നടത്തുമെന്ന് കഴിഞ്ഞ ദിവസം മന്ത്രി കെ.കെ.ശൈലജ അറിയിച്ചിരുന്നു.അതിനുള്ള നടപടികളും തുടങ്ങി.മറ്റസുഖങ്ങൾ ഉണ്ടാകുന്നവർക്ക് ചികിത്സതേടാൻ വാർഡുകളിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന പൂർണ സജ്ജമായ ആരോഗ്യ സേവന കേന്ദ്രവും ആരംഭിച്ചു. പൂന്തുറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ആവശ്യമായ ജീവനക്കാരെയും ആംബുലൻസ് അടക്കമുള്ള എല്ലാ സൗകര്യങ്ങളും 24 മണിക്കൂറും പ്രവർത്തിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.വെള്ളം ,അവശ്യ സാധനങ്ങൾ,പാചകവാതകം എന്നിവ ലഭിക്കാതെ വന്നതിന്റെ സ്വാഭാവിക രോഷമാണ് കഴിഞ്ഞ ദിവസങ്ങളിൽ അവിടെ ഉണ്ടായതെന്നാണ് നാട്ടുകാർ പറയുന്നത്.

ക്വിക്ക് റെസ്‌പോൺസ് ടീം രൂപീകരിച്ചു

പൂന്തുറ പ്രദേശങ്ങളിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി റവന്യു-പൊലീസ്-ആരോഗ്യ ഉദ്യോഗസ്ഥരെ ഉൾക്കൊള്ളിച്ച് ക്വിക്ക് റെസ്‌പോൺസ് ടീമിനെ രൂപീകരിച്ചതായി കളക്ടർ ഡോ.നവജ്യോത് ഖോസ അറിയിച്ചു.തഹസിൽദാറിനും ഇൻസിഡന്റ് കമാൻഡർക്കും കീഴിലാകും ടീമിന്റെ പ്രവർത്തനം. സംഘം 24 മണിക്കൂർ പ്രവർത്തിക്കും. ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണിലേക്കുള്ള ചരക്കുവാഹന നീക്കം,വെള്ളം,വൈദ്യുതി,തുടങ്ങി എല്ലാ പ്രവർത്തനങ്ങളും സംഘം നിരീക്ഷിക്കും.പൊലീസ്,ആരോഗ്യ വകുപ്പ് എന്നിവയിൽ നിന്നും ഓരോ ഉദ്യോഗസ്ഥർ സംഘത്തിനൊപ്പം 24 മണിക്കൂറുമുണ്ടാകും.പ്രദേശത്തുള്ള ആശുപത്രികൾ ഒരുകാരണവശാലും ചികിത്സ നിഷേധിക്കാൻ പാടില്ല.കൊവിഡ് രോഗലക്ഷണമുള്ള രോഗികളെത്തിയാൽ അവരെ നിർബന്ധമായും സ്‌ക്രീനിംഗിന് വിധേയരാകണം.മൊബൈൽ മാവേലി സ്റ്റോർ,മൊബൈൽ എ.ടി.എം (രാവിലെ 10 മുതൽ 5 വരെ) എന്നിവ പ്രദേശങ്ങളിൽ പ്രവർത്തിക്കും.പൊതുജനങ്ങൾക്ക് ഈ സേവനം ഉപയോഗപ്പെടുത്താം. പ്രദേശത്ത് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് ആവശ്യമായ പൊലീസ് സുരക്ഷ നൽകാൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകിയതായും കളക്ടർ അറിയിച്ചു.