road

ആര്യനാട്: അന്തർ സംസ്ഥാന പാതയായ നെടുമങ്ങാട് - ഷൊർലക്കോട് ഹൈവേ തകർന്നതോടെ ഇതുവഴി യാത്രചെയ്യുന്ന ആയിരക്കണക്കിന് പേരാണ് ദുരിതത്തിലായിരിക്കുന്നത്. കനത്ത മഴയും അശാസ്ത്രീയമായ ഒാട നിർമ്മാണവും കാരണം പലസ്ഥലങ്ങളിലും റോഡ് പൂർണമായി തകർന്ന നിലയിലാണ്. റോഡ് തകർന്നിട്ടും കുഴികളടയ്ക്കാൻ പോലും പി.ഡബ്ല്യു.ഡി അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതിയുണ്ട്. നെടുമങ്ങാട് മുതൽ കള്ളിക്കാട് വരെ പലയിടങ്ങളിലും റോഡിലൂടെ സഞ്ചരിക്കാനാകാത്ത അവസ്ഥയാണ്. ഇപ്പോൾ കള്ളിക്കാട് മുതൽ ആര്യനാട് വരെ റോഡ് പുനരുദ്ധാരണ പണികൾ ആരംഭിച്ചു. റോഡ് തകർന്ന് ചെളി രൂപപ്പെട്ടതോടെ ഇവിടെ നിരവധി അപകടങ്ങളും നടക്കാറുണ്ട്.
ഉഴമലയ്ക്കൽ പാറക്കര, കുന്നുനട പ്രദേശങ്ങളിലും വ്യാപകമായി റോഡ് തകർന്നു. ഇവിടത്തെ വലിയ കുഴികളിൽ വീണ് നിരവധി ഇരുചക്രവാഹന യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. അശാസ്ത്രീയമായ ഓട നിർമ്മിച്ചതിനാൽ ഇവിടങ്ങളിലെ വെള്ളക്കെട്ടിന് പരിഹാരമായില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

തമിഴ്നാട്ടിലേക്കടക്കം ദിവസവും ആയിരക്കണക്കിന് വാഹനങ്ങളാണ് ഈ റോഡിലൂടെ സഞ്ചരിക്കുന്നത്. കൂടാതെ അമിത ഭാരം കയറ്റി വരുന്ന വാഹനങ്ങളും പാറ ക്വാറികളിൽ നിന്നുള്ള ടിപ്പറുകളുടെ ഒാട്ടവും റോഡിന്റെ തകർച്ചയ്ക്ക് കാരണമായി. റോഡിന്റെ ശോച്യാവസ്ഥകാരണം ദിനംപ്രതി നിരവധി അപകടങ്ങളാണ് നടക്കുന്നത്. റോഡ് തകർന്നതിനാൽ അപകടങ്ങളോടൊപ്പം നിരവധി അപകട മരണങ്ങളും ഉണ്ടായതായാണ് കണക്ക്. ചെറിയതോതിൽ റോഡിൽ കുഴികൾ രൂപപ്പെട്ടപ്പോൾ തന്നെ അറ്റകുറ്റപ്പണികൾ നടത്താത്തതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമായത്. പണികൾ നടത്തുമെന്ന് അധികൃതർ പ്രഖ്യാപിക്കുന്നതല്ലാതെ ഒന്നും നടക്കുന്നില്ലെന്നാണ് ആക്ഷേപം.

ദുരിതം വിതച്ച് വെള്ളക്കെട്ട്

വർഷങ്ങൾക്ക് മുൻപ് റോഡ് നവീകരിച്ചപ്പോഴുള്ള അശാസ്ത്രീയതയാണ് റോഡ് പൊട്ടിപ്പൊളിയാൻ കാരണമെന്ന് ആക്ഷേപമുണ്ട്. മഴക്കാലമായാൽ പലയിടത്തും വെള്ളം കെട്ടി നിൽക്കുന്നത് റോഡിന്റെ തകർച്ചയ്ക്ക് കാരണമായിട്ടുണ്ട്. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ദിനം പ്രതി അപകടത്തിൽപ്പെടുന്നത്.

റോഡ് തകർന്നത് ഇവിടെ

തോളൂ‌ർ, കാരനാട്, മഞ്ചംമൂല, പാറയ്ക്കര, കുന്നുനട, നെട്ടിറച്ചിറ, മുക്കോലയ്ക്കൽ, കുളവിക്കോണം എന്നിവിടങ്ങളിലും കുറ്രിച്ചൽ മുതൽ കള്ളിക്കാട് വരെയുള്ള പരുത്തിപ്പള്ളി, ദേവൻകോട് തുടങ്ങിയ പ്രദേശങ്ങളിലും റോഡ് തകർന്ന നിലയിലാണ്.