തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് സ്ഥിതി കൂടുതൽ സങ്കീർണവും ആശങ്കാജനകവുമാക്കി, രോഗബാധിതരുടെ എണ്ണം പതിനായിരം കടന്നു. പത്തു ദിവസത്തിനിടെ 4653 പേരാണ് വൈറസ് ബാധിതരായത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 10,273 ആയി. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച 722 പേരിൽ സമ്പർക്കം വഴി രോഗം ബാധിച്ചത് 481 പേർക്കാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
രോഗബാധിതരിൽ 34 പേരുടെ ഉറവിടം വ്യക്തമല്ല.ഏറ്റവും വലിയ ആശങ്കയും ഇതാണ്. വിദേശത്തും മറ്റു സംസ്ഥാനങ്ങളിലും നിന്ന് മടങ്ങിയെത്തുന്നവരെക്കാൾ കൂടുതലാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം. രണ്ടു ദിവസം മുമ്പു വരെ സംസ്ഥാനത്ത് അതിവ്യാപനമുള്ള ക്ലസ്റ്ററുകൾ രണ്ടെണ്ണമായിരുന്നെങ്കിൽ (പൂന്തുറ, പൊന്നാനി) ഇന്നലെ പത്തായി. അതേസമയം, തൃശൂരിൽ ബുധനാഴ്‌ച മരണമടഞ്ഞ ബി. അനീഷ് (39), കണ്ണൂരിൽ മരണമടഞ്ഞ മുഹമ്മദ് സാലിഹ് (25) എന്നിവർക്ക് കൊവിഡ് ബാധയുണ്ടായിരുന്നതായി സ്ഥിരീകരിച്ചു. ഇതോടെ,സംസ്ഥാനത്ത് കൊവിഡ് മരണ സംഖ്യ 37 ആയി.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 157 പേർ വിദേശ രാജ്യങ്ങളിലും, 62 പേർ മറ്റ് സംസ്ഥാനങ്ങളിലും നിന്ന് വന്നതാണ്. രോഗബാധിതരായതിൽ 12 പേർ ആരോഗ്യ പ്രവർത്തകർത്തകരാണ്. തൃശൂരിൽ മൂന്നും കോഴിക്കോട്ട് രണ്ടും ബി.എസ്.എഫ് ജവാൻമാർക്കും ആലപ്പുഴയിൽ ഐ.ടി.ബി.പി സേനയിലെ 3 പേർക്കും രോഗം ബാധിച്ചു. ഇന്നലെ 228 പേർ രോഗമുക്തരായി.
തിരുവനന്തപുരത്ത് ഇന്നലെ
339 പേർക്ക് രോഗം
കൊവിഡ് സ്ഥിതി കൂടുതൽ വഷളാകുന്നത് തലസ്ഥാന ജില്ലയിലാണ്. ഇന്നലെ 339 പേരാണ് രോഗബാധിതരായത്. ഇതിൽ 317 പേർക്കും സമ്പർക്കത്തിലൂടെയും. നഗരത്തിൽ, ദിനംപ്രതി നൂറുകണക്കിന് ആളുകളെത്തുന്ന ഹൈപ്പർ മാർക്കറ്റിലെ 78 ജീവനക്കാർ ഒരുമിച്ച് രോഗബാധിതരായതും കടുത്ത പ്രതിസന്ധിയായി.