തിരുവനന്തപുരം: എയർ ഇന്ത്യ സാറ്റ്സ് മുൻ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബ്, വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്ലിംഗ് ഏജൻസിയായ ഭദ്റ ഇന്റർനാഷണലിൽ നിന്ന് രാജിവച്ചു. സ്വർണക്കടത്തിൽ ആരോപണം ഉയർന്നതിനെ തുടർന്ന് കമ്പനി ആവശ്യപ്പെട്ട പ്രകാരമാണ് ബിനോയ് രാജിവച്ചതെന്നാണ് വിവരം. സ്വർണക്കടത്തുകേസിൽ പ്രതിയായ സ്വപ്നയെ എയർഇന്ത്യ സാറ്റ്സിൽ നിയമിച്ചത് ബിനോയ് ജേക്കബ് വൈസ് പ്രസിഡന്റായിരിക്കെയാണ്. സ്വപ്നയെ എയർ ഇന്ത്യ സാറ്റ്സിൽ എത്തിച്ചെന്ന ആരോപണവും ബിനോയിക്കെതിരെയുണ്ട്. എയർഇന്ത്യ സാറ്റ്സ് ജീവനക്കാർക്ക് പണം നൽകി സ്വർണക്കടത്തിന് സമ്മർദ്ദം ചെലുത്താറുണ്ടെന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മെറിൻ മാത്യു വെളിപ്പെടുത്തിയിരുന്നു. ഏറ്റവും ഒടുവിൽ ബിനോയ് ജേക്കബ് വിമാനത്താവളത്തിൽ കയറാനുള്ള എൻട്രി പാസ് നേടിയത് അനധികൃതമായാണെന്നും തെളിഞ്ഞിരുന്നു. ഒരു കേസിൽ അന്വേഷണവും മറ്റൊരു കേസിൽ വിചാരണയും നേരിടുമ്പോഴാണ് ബിനോയ് പൊലീസിൽ നിന്ന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കി വിമാനത്താവളത്തിലെ എൻട്രി പാസ് നേടിയത്. ബിനോയ് ജേക്കബിനെ സ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്തതായി സൂചനയുണ്ട്.