തിരുവനന്തപുരം: സമ്പർക്ക വ്യാപനം നിയന്ത്രാണീതമാകുന്നത് മുന്നിൽക്കണ്ട് ജില്ലയാകെ കൂടുതൽ നിയന്ത്രണങ്ങളിലേക്ക് പോകേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തീരദേശമേഖലയിൽ സ്ഥിതി അതീവ ഗുരുതരമാണെന്നും പുല്ലുവിളയിലും പൂന്തുറയിലും സമൂഹ വ്യാപനം നടന്നുവെന്നും മുഖ്യമന്തി വ്യക്തമാക്കി. ഇൗ മേഖലകളിൽ ലോക്ക് ഡൗൺ പ്രഖ്യാപനം ഇന്നുണ്ടാവും. ഇതിന്റെ മാർഗ നിർദ്ദേശങ്ങൾ ദുരന്തനിവാരണ അതോറിട്ടി തീരുമാനിക്കും. ജില്ലയിലെ ചില പ്രദേശങ്ങൾ അതീവ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. തീരദേശമേഖലയിലെ രോഗവ്യാപനം നിയന്ത്രിക്കാൻ സാധിക്കാത്ത നിലയിലേക്ക് മാറി. കരിങ്കുളം പഞ്ചായത്തിലെ പുല്ലുവിളയിൽ 51 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. പൂന്തുറയിൽ 26 പേരുടെ ഫലം പോസിറ്റീവായി. പുതുക്കുറിച്ചിയിൽ ഇരുപതും അഞ്ചുതെങ്ങിൽ പതിനഞ്ച് സാമ്പിളും പോസിറ്റീവായി. രോഗവ്യാപനം തീവ്രമായതിന്റെ ലക്ഷണമാണ് ഇത് സൂചിപ്പിക്കുന്നത്. തിരുവനന്തപുരത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് 246 പേർക്കാണ്.രണ്ടുപേർ മാത്രമാണ് വിദേശങ്ങളിൽ നിന്ന് എത്തിയവർ.237 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. രോഗം സ്ഥിരീകരിച്ച നാല് ആരോഗ്യപ്രവർത്തകരിൽ മൂന്നു പേരുടെ രോഗത്തിന്റെ ഉറവിടം അറിയില്ല. ഇത് അസാധാരണ സാഹചര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലയിലെ തീരദേശ റോഡുകളും അടച്ചിട്ടുണ്ട്. ലോക്ക് ഡൗൺ ഏർപ്പെടുത്തുന്ന സാഹചര്യത്തിൽ നിയന്ത്രണം എളുപ്പമാക്കാൻ തീരദേശ മേഖലയെ മൂന്നായി തിരിച്ചിട്ടുണ്ട്.
തീരദേശ മേഖലയിലെ നിയന്ത്രണങ്ങൾ
കടകൾ നിശ്ചിത സമയത്ത് തുറക്കും.നിത്യോപയോഗ സാധനങ്ങൾ, കടകളുടെ സേവനം അരി ഭക്ഷ്യധാന്യങ്ങൾ തുടങ്ങിയവയുടെ വിതരണത്തിന് സിവിൽ സപ്ലൈസ് നടപടി സ്വീകരിക്കും. മത്സ്യബന്ധനത്തിനുള്ള നിയന്ത്രണങ്ങൾ തുടരും. പൂന്തുറയിലെ പാൽ സംസ്കരണ യൂണിറ്റ് പ്രവർത്തനം തുടരും. മേഖലയിലെ സഞ്ചാരം ഒഴിവാക്കണം. മറ്റ് ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ ജില്ലാ ദുരന്തനിവാരണ അതോറിട്ടി പ്രഖ്യാപിക്കും.
പരിശോധനയ്ക്കെത്തുന്നവർ ശ്രദ്ധിക്കേണ്ടത്
മാസ്ക്, സാനിറ്റൈസർ നിലവിൽ കഴിക്കുന്ന മരുന്നുകൾ എന്നിവ കരുതണം.മൊബൈൽ ഫോൺ,ചാർജർ, അവശ്യം വേണ്ട വസ്ത്രങ്ങൾ,തോർത്ത് എന്നിവയും കണ്ണട,വടി എന്നിവ ഉപയോഗിക്കുന്നവർ അവയും കരുതണം.ഫലം പോസിറ്റീവായാൽ നേരിട്ട് ഐസൊലേഷൻ വാർഡിലേക്ക് കൊണ്ടുപോകും. പനി,വിറയലുണ്ടാക്കുന്ന തണുപ്പ്,ചുമ,മൂക്കൊലിപ്പ്, ശ്വാസതടസം, ക്ഷീണം,പേശി വേദന,ശരീരവേദന,തലവേദന, മണം/രുചി നഷ്ടപ്പെടൽ,തൊണ്ടവേദന,വയറിളക്കം,ഛർദ്ദി എന്നിവ അനുഭവപ്പെട്ടാൽ ആരോഗ്യപ്രവർത്തകരെ അറിയിക്കുകയോ 1056, 1077, 0471 2552056 എന്നീ നമ്പരുകളിൽ ബന്ധപ്പെടുകയോ ചെയ്യണം. ഇവിടെ നിന്നും ലഭിക്കുന്ന നിർദ്ദേശപ്രകാരം മാത്രം ആശുപത്രിയിൽ പോവുക.
വാവുബലിക്ക് നിയന്ത്രണം
കർക്കടക വാവുബലിക്ക് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി. ഇക്കൊല്ലത്തെ കർക്കടക വാവുബലി ജനങ്ങൾ കൂട്ടം കൂടുന്ന തരത്തിലുള്ള ചടങ്ങായി നടത്താൻ അനുവദിക്കില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. ചടങ്ങുകൾ വീടുകളിൽ തന്നെ നടത്തണമെന്നാണ് നിർദ്ദേശം. പൊതുജനങ്ങളെയും കർക്കടക വാവുബലി ചടങ്ങുകൾ നടത്തുന്ന സ്ഥാപനങ്ങളെയും ആരാധനാലയങ്ങളെയും മേധാവിമാരെയും ഇക്കാര്യം അറിയിക്കും. ജനങ്ങൾ കൂട്ടം കൂടുന്ന എല്ലാ തരം മത ചടങ്ങുകളും 31 വരെ നിറുത്തിവയ്ക്കണമെന്ന കേന്ദ്ര ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം.