തിരുവനന്തപുരം: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ പൊതുസ്ഥലങ്ങളിൽ കർക്കടക വാവ് ബലിതർപ്പണം അനുവദിക്കില്ലെന്ന് എ.ഡി.എം വി.ആർ. വിനോദ് അറിയിച്ചു. ക്ഷേത്രങ്ങളിൽ പൊതുജനങ്ങൾക്ക് ഓൺലൈൻ സംവിധാനത്തിലൂടെ കർമ്മങ്ങൾ ബുക്ക് ചെയ്യാം. എന്നാൽ ഇവർ നേരിട്ടെത്താൻ പാടില്ല. പകരം ബന്ധപ്പെട്ട ക്ഷേത്രങ്ങളിലെ ശാന്തിമാർ കർമ്മങ്ങൾ നടത്തും. അവരവരുടെ ഭവനങ്ങളിൽ ബലിതർപ്പണ ചടങ്ങുകൾ നടത്താൻ ശ്രമിക്കണം. സ്വകാര്യ സംഘടനകൾ, വ്യക്തികൾ എന്നിവർ ബലിക്കടവുകളിലും ക്ഷേത്ര പരിസരങ്ങളിലും മറ്റിടങ്ങളിലും ബലിതർപ്പണം സംഘടിപ്പിക്കുന്നില്ലെന്ന് പൊലീസും ഇൻസിഡന്റ് കമാൻഡർമാരും ഉറപ്പുവരുത്തും. ഇതുസംബന്ധിച്ച് ഉച്ചഭാഷിണികൾ ഉൾപ്പടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് മുന്നറിയിപ്പ് നൽകും. അതത് താലൂക്കുകളിലെ തഹസിൽദാർമാരുടെ നേതൃത്വത്തിൽ ബലിതർപ്പണത്തിനുള്ള തയ്യാറെടുപ്പുകൾ ഏതെങ്കിലും പ്രദേശത്ത് നടക്കുന്നുണ്ടോയെന്ന് പരിശോധന നടത്തും. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും എ.ഡി.എം അറിയിച്ചു.