തിരുവനന്തപുരം : ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ച ജില്ലയിലെ തീരപ്രദേശങ്ങളിൽ ഇന്നലെ അർദ്ധരാത്രി മുതൽ സമ്പൂർണ നിയന്ത്രണം നിലവിൽ വന്നു.10 ദിവസത്തേക്കാണ് നിയന്ത്രണം. ഈ ദിവസങ്ങളിൽ ഒരുതരത്തിലുള്ള ലോക്ക് ഡൗൺ ഇളവുകളും ഉണ്ടാകില്ല. തീരപ്രദേശങ്ങളെ മൂന്നു സോണുകളായി തിരിച്ചാണ് നിയന്ത്രണം. സോൺ ഒന്നിൽ ഉൾപ്പെട്ട ഇടവ മുതൽ പെരുമാതുറ വരെയും സോൺ രണ്ടിലെ പെരുമാതുറ മുതൽ വിഴിഞ്ഞം വരെയും സോൺ മൂന്നിലെ വിഴിഞ്ഞം മുതൽ പൊഴിയൂർ വരെയുമാണ് നിയന്ത്രണത്തിലുള്ളത്.
സോണിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ
സോൺ ഒന്ന്- ഇടവ,ഒറ്റൂർ,അഞ്ചുതെങ്ങ്,കടയ്ക്കാവൂർ,വക്കം ഗ്രാമപഞ്ചായത്ത്,വർക്കല മുനിസിപ്പാലിറ്റി തീരപ്രദേശം.
സോൺ രണ്ട്- ചിറയിൻകീഴ്,കഠിനംകുളം ഗ്രാമപഞ്ചായത്ത്,തിരുവനന്തപുരം കോർപറേഷൻ എന്നിവിടങ്ങളിലെ തീരപ്രദേശങ്ങൾ
സോൺ മൂന്ന്- കോട്ടുകാൽ,കരുംകുളം,പൂവാർ,കുളത്തൂർ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ തീരപ്രദേശങ്ങൾ
ഏകോപനം ഇൻസിഡന്റ് കമാൻഡർമാർക്ക്
പ്രതിരോധ പ്രവർത്തനങ്ങൾ ഇൻസിഡന്റ് കമാൻഡർമാരാണ് ഏകോപിപ്പിക്കുന്നത് .ഐ.എ.എസ് ഉദ്യോഗസ്ഥരായ യു.വി.ജോസ്, ഹരികിഷോർ എന്നിവരെ സോൺ ഒന്നിലും എം.ജി. രാജമാണിക്യം,ബാലകിരൺ എന്നിവരെ സോൺ രണ്ടിലും ശ്രീവിദ്യ,ദിവ്യ അയ്യർ എന്നിവരെ സോൺ മൂന്നിലും ഇൻസിഡന്റ് കമാൻഡർമാരായി നിയമിച്ചു. മൂന്നു സോണുകളിലും റവന്യു -പൊലീസ്-ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ക്വിക്ക് റെസ്പോൺസ് ടീം രൂപീകരിച്ചു. തഹസിൽദാർ രൂപീകരിക്കുന്ന ടീമിനെ ഡെപ്യൂട്ടി തഹസിൽദാർ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് നയിക്കുന്നത്. ജില്ലാ പൊലീസ് മേധാവി,ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർ അവരവരുടെ വകുപ്പുകളിലെ ഓരോ ജീവനക്കാരുടെയും സേവനം ഉറപ്പാക്കും. ഇൻസിഡന്റ് കമാൻഡർമാരുടെ നിർദ്ദേശമനുസരിച്ച് 24 മണിക്കൂറും ടീം പ്രവർത്തിക്കും. പൊതുജനങ്ങൾക്ക് ആരോഗ്യ സേവനങ്ങൾ,ആംബുലൻസ്,യാത്രാ സൗകര്യം,ഭക്ഷണം എന്നിവ ടീം ഉറപ്പാക്കും.മൂന്നു സോണുകളെയും ചേർത്ത് പ്രത്യേക മാസ്റ്റർ കൺട്രോൾ റൂം സജ്ജീകരിക്കും. എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥരുടെ സേവനം കൺട്രോൾ റൂമിൽ ഉറപ്പാക്കും.സി.എഫ്.എൽ.ടി.സി, ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ സെന്ററുകൾ എന്നിവിടങ്ങളിലെ ശുചിത്വം,മരുന്നു വിതരണം,ആരോഗ്യസ്ഥിതി,മറ്റ് പ്രവർത്തനങ്ങൾ എന്നിവ ഇൻസിഡന്റ് കമാൻഡർമാർ വിലയിരുത്തും.
നിയന്ത്രണങ്ങൾ ഇങ്ങനെ
ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകൾക്ക് ഉള്ളിലേക്കും പുറത്തേക്കുമുള്ള യാത്ര അത്യാവശ്യ കാര്യങ്ങൾക്ക് കണ്ടെയിൻമെന്റ് പ്രദേശങ്ങളിലും അനാവശ്യ യാത്ര അനുവദിക്കില്ല
പാൽ,പച്ചക്കറി,പലചരക്ക് കടകൾ ഇറച്ചികടകൾ എന്നിവയ്ക്ക് രാവിലെ ഏഴുമണി മുതൽ വൈകിട്ട് നാലുമണിവരെ പ്രവർത്തിക്കാം
മുൻനിശ്ചയപ്രകാരം നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവയ്ക്കും
കേന്ദ്ര-സംസ്ഥാന സർക്കാരിനു കീഴിലുള്ളതടക്കം ഓഫീസുകൾ പ്രവർത്തിക്കില്ല
ആശുപത്രികൾ, മെഡിക്കൽ അനുബന്ധ സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കാം
ദേശീയപാതയിലൂടെയുള്ള ചരക്കുനീക്കം അനുവദിക്കും
വാഹനം നിറുത്താൻ പാടില്ല.
അഞ്ച് കിലോ അരി സൗജന്യം
ഓരോ കുടുംബത്തിനും അഞ്ച് കിലോ അരി,ഒരുകിലോ ധാന്യം എന്നിവ സിവിൽ സപ്ലൈസിന്റെ നേതൃത്വത്തിൽ നൽകും. പ്രദേശങ്ങളിൽ ഹോർട്ടികോർപ്, സപ്ലൈകോ, കെപ്‌കോ എന്നിവയുടെ മൊബൈൽ വാഹനങ്ങൾ എത്തിച്ച് വില്പന നടത്തും. ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ മൊബൈൽ എ.ടി.എം സൗകര്യവും ഒരുക്കും.