3

തിരുവനന്തപുരം: പാർവതി പുത്തനാറിനെയും തീരദേശ കായലുകളെയും ബന്ധിപ്പിച്ച് ആക്കുളം - കഠിനംകുളം കായൽ ടൂറിസം പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ തലസ്ഥാനത്തിന് തിരികെ കിട്ടുന്നത് രാജഭരണകാലത്തെ ജലപാത. ബോട്ടുകളും ഹൗസ് ബോട്ടുകളും ഷിക്കാര വള്ളങ്ങളും ഉപയോഗപ്പെടുത്തി കോവളം വിനോദസഞ്ചാര കേന്ദ്രത്തെയും ആക്കുളം, വേളി ടൂറിസ്റ്റ് വില്ലേജുകളെ ഉൾപ്പെടുത്തി പാർവതി പുത്തനാർ വഴി കഠിനംകുളം കായൽ മുതൽ വടക്കോട്ടുള്ള വിനോദ, വാണിജ്യ ജലപാത സജ്ജമാകുന്നതോടെ തലസ്ഥാനം ഏറ്റവും മികച്ച ഒഴിവുകാല വിനോദസഞ്ചാര കേന്ദ്രമായി മാറും. മാലിന്യ നിക്ഷേപത്തെ തുടർന്ന് പദ്ധതിയുടെ നടത്തിപ്പിൽ കാലതാമസം നേരിട്ടതിന് പിന്നാലെയാണ് കൊവിഡ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. പാർവതി പുത്തനാർ മുതൽ കഠിനംകുളം കായൽ വരെ എല്ലാത്തരം ബോട്ടുകൾക്കും സഞ്ചരിക്കാൻ കഴിയുന്ന ജലപാത പുനരുജ്ജീവിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ആദ്യ നടപടി. ഇതിനായി അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിച്ചെടുത്ത്, വേലിയിറക്ക സമയത്തെ പ്രശ്‌നങ്ങൾ ശാസ്ത്രീയമായി പരിഹരിച്ച് ഹൗസ് ബോട്ടുകളുടെയും യാത്രാബോട്ടുകളുടെയും സുഗമമായ സഞ്ചാരം ഉറപ്പാക്കിയാൽ പദ്ധതി എക്കാലത്തെയും മികച്ചതായി മാറും. പാർവതി പുത്തനാറിന് സമാന്തരമായി പോകുന്ന തീരദേശ റോഡും ബോട്ടുയാത്രയ്‌ക്കെത്തുന്ന വിനോദസഞ്ചാരികൾക്ക് ഏറെ പ്രയോജനം ചെയ്യും. പാർവതി പുത്തനാറിന്റെ നവീകരണ പ്രവർത്തനങ്ങൾ ഇപ്പോൾ നിലച്ചിരിക്കുകയാണ്. മുമ്പ് പാതിവഴിയിൽ ഉപേക്ഷിച്ച പാർശ്വ ഭിത്തികളുടെ നിർമ്മാണം ചിലയിടങ്ങളിൽ പൂർത്തീകരിച്ചിട്ടുണ്ട്. ഇനി ശാസ്ത്രീയമായി ആഴം കൂട്ടുന്നതോടെ ജലപാത വീണ്ടെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

രാജപാത വീണ്ടും വഴിതെളിക്കും

--------------------------------------------------

രാജഭരണകാലത്ത് തെക്കൻ തിരുവിതാംകൂറിൽ നിന്ന് വടക്കോട്ട് യാത്രചെയ്യുന്ന യാത്രക്കാരുടെ പ്രധാന ഇടത്താവളമായിരുന്ന കഠിനംകുളം കായലിനെ വേളി കായലുമായും ആക്കുളം കായലുമായും ബന്ധിപ്പിച്ച് പാർവതി പുത്തനാർ നിർമ്മിച്ചതോടെയാണ് കെട്ടുവള്ളങ്ങൾ ഉൾപ്പെടെയുള്ള ജലയാനങ്ങൾക്ക് ചാക്ക വരെ എത്താൻ കഴിഞ്ഞത്. ദീർഘ വീക്ഷണത്തോടെ നിർമ്മിച്ച പുത്തനാറിന്റെ മുഖമുദ്രകളായിരുന്നു പാറക്കല്ലിൽ തീർത്ത കുളിക്കടവുകളും ബോട്ടുജെട്ടികളും. ദീർഘദൂര യാത്രകൾക്കും ചരക്ക് ഗതാഗതത്തിനും ആളുകൾ ഏറെ ആശ്രയിച്ചിരുന്ന പ്രധാന ജലപാതയായി പാർവതി പുത്തനാർ മാറുകയായിരുന്നു. റോഡ്‌ യാത്ര സാർവത്രികമായതോടെ പിന്നീട് യാത്രാവള്ളങ്ങളുടെ വരവ് കുറയുകയും തൊണ്ടുവള്ളങ്ങളുടെ പ്രധാന സഞ്ചാര പാതയായി പാർവതി പുത്തനാർ പരിണമിക്കുകയുമായിരുന്നു. 1970 കളുടെ തുടക്കത്തിൽ അനധികൃത മണൽവാരലിന്റെയും കൈയേറ്റങ്ങളുടെയും ഫലമായി പുത്തനാറിന്റെ ഇരുകരകളും ഇടിഞ്ഞു താഴുകയും ആഴം കുറയുകയുമായിരുന്നു.

നവീകരണം തുടങ്ങിയത് - 2018

വിനോദത്തിന്റെ പുതുതീരങ്ങൾ

-----------------------------------------------

കാക്കത്തുരുത്ത്, പെരുമാതുറ പാലം, മുതലപ്പൊഴി, അഞ്ചുതെങ്ങ് കോട്ട, കായിക്കര ആശാൻ സ്‌മാരകം, പൊന്നുംതുരുത്ത്, പണയിൽക്കടവ്, അകത്തുമുറി വരെയുള്ള പ്രദേശം തെക്കൻ കേരളത്തിന്റെ കായൽ ടൂറിസത്തിന്റെ മുഖമുദ്ര‌യായി മാറും.

പാർവതി പുത്തനാറിന്റെ ചരിത്രം

****************************************

തിരുവനന്തപുരത്തെ വള്ളക്കടവ് മുതൽ വർക്കല കുന്നുവരെയുള്ള പ്രധാന കായലുകളെ ഇടയ്ക്കിടയ്ക്ക് തോടുകൾ വെട്ടി ബന്ധപ്പെടുത്തി നിർമ്മിച്ച ജലപാതയാണ് പാർവതി പുത്തനാർ. 1824ൽ തിരുവിതാംകൂറിലെ റീജന്റായി ഭരണം നടത്തിയിരുന്ന റാണി ഗൗരി പാർവതി ഭായിയാണ് ഈ ചാൽ നിർമ്മിച്ചത്.