തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ശാക്തീകരിക്കുന്നതിനുള്ള ബ്രിഗേഡിൽ കൂടുതൽ പേരുടെ സേവനം ആവശ്യമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പിലെ ജീവനക്കാർക്കു പുറമെ നാഷണൽ ഹെൽത്ത് മിഷനിലുൾപ്പെടെ കരാർ അടിസ്ഥാനത്തിൽ കൂടുതൽ ആരോഗ്യ പ്രവർത്തകരെ നിയോഗിക്കും. അവർക്ക് ഇൻഷ്വറൻസ് പരിരക്ഷ നൽകും. വേതനം കാലാനുസൃതമായി വർദ്ധിപ്പിക്കും.ഡോക്ടർമാർ മുതൽ വോളണ്ടിയർമാർ വരെ ഉൾപ്പെടുന്ന സേനയെന്ന നിലയിലാണ് കൊവിഡ് ബ്രിഗേഡിനെ കാണേണ്ടത്. അവർക്ക് രോഗം ബാധിച്ചാൽ സൗജന്യ ചികിത്സ നൽകും. പഞ്ചായത്തുകളിലെ ശുചീകരണ തൊഴിലാളികൾക്ക് പഞ്ചായത്തുകൾ തന്നെ താമസസൗകര്യം ഒരുക്കും. സി.എഫ്.എൽ.ടി.സികളിൽ സ്രവം പരിശോധിക്കാനുള്ള ഉപകരണം സ്ഥാപിക്കും. പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെടുന്ന വിദ്യാർത്ഥികൾക്ക് അനുമോദന സർട്ടിഫിക്കറ്റ് നൽകും. ഗ്രേഡ് 4 കാറ്റഗറിയിലുള്ളവരുടെ പ്രതിദിന പ്രതിഫലം 450 രൂപയിൽ നിന്ന് 1000 രൂപയാക്കി വർദ്ധിപ്പിക്കും.