swapna-

തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റിൽ 40ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയതിനാണ് സ്വപ്നയെ പിരിച്ചുവിട്ടതെന്ന് സൂചന. യു.എ.ഇ ദേശീയദിനത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടികളുടെ പേരിലായിരുന്നു തട്ടിപ്പ്. ഇതു തിരിച്ചറിഞ്ഞെങ്കിലും ഉന്നതരുടെ ഇടപെടൽ കാരണം നടപടിയുണ്ടായില്ല. യു.എ.ഇ മിനിസ്ട്രി ഒഫ് ഫോറിൻ അഫയേഴ്സ് ആൻഡ് ഇന്റർനാഷണൽ കോഓപ്പറേഷന് രണ്ടു പരാതികൾ ലഭിച്ചിരുന്നു. രണ്ടാമത്തെ പരാതിയിന്മേൽ നടന്ന ആഡി​റ്റിംഗിൽ വലിയ തട്ടിപ്പുകൾ കണ്ടെത്തിയതിനെത്തുടർന്നാണ് സ്വപ്നയെ പുറത്താക്കിയതെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തി. തട്ടിപ്പ് നടത്തിയതിനാണ് പുറത്താക്കിയതെന്ന് ഇന്ത്യയിലെ യു.എ.ഇ സ്ഥാനപതിയും വ്യക്തമാക്കിയിരുന്നു.

2016 ഒക്ടോബറിലാണ് കോൺസുലേ​റ്റ് മണക്കാട് ആരംഭിച്ചത്. കോൺസൽ ജനറലിന്റെ സെക്രട്ടറിയായി മ​റ്റൊരു യുവതിയെയാണ് തീരുമാനിച്ചിരുന്നത്. അഭിമുഖം നടത്തുകയും നിയമന കത്ത് അയയ്ക്കുകയും ചെയ്തശേഷമാണ് സ്വപ്ന ബയോഡേ​റ്റ നൽകുന്നത്. ആദ്യം നിയമിച്ച യുവതിയെ ഒഴിവാക്കി സ്വപ്നയെ 2016 സെപ്‌തംബറിൽ നിയമിച്ചു. സ്വപ്നയുടെ പശ്ചാത്തലം അന്വേഷിച്ചപ്പോൾ നല്ല അഭിപ്രായമല്ല കോൺസുലേ​റ്റിലെ ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. എയർ ഇന്ത്യ ജീവനക്കാരനെതിരെ വ്യാജപരാതി നൽകിയതിന് കേസുള്ള കാര്യവും അവരുടെ റിപ്പോർട്ടിലുണ്ടായിരുന്നു. ഇതെല്ലാം മറികടന്നായിരുന്നു നിയമനം. പി.ആർ.ഒ ആയിരുന്ന സരിത്തിനെക്കുറിച്ച് നല്ല റിപ്പോർട്ടാണ് കോൺസുലേ​റ്റിൽ ലഭിച്ചത്. താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നതിനു മുമ്പു നടത്തുന്ന അന്വേഷണം സ്വപ്ന ഓഫീസ് സെക്രട്ടറിയായശേഷം നിലച്ചു. തനിക്ക് വേണ്ടപ്പെട്ടവരെ കോൺസുലേ​റ്റിൽ ജോലിക്കു കയ​റ്റി. ഇഷ്ടമുള്ള കമ്പനികൾക്ക് കരാറുകൾ നൽകി. അർഹതയുണ്ടായിട്ടും ഒഴിവാക്കപ്പെട്ട ഒരു കമ്പനിയാണ് സ്വപ്നയ്‌ക്കെതിരെ യു.എ.ഇ അധികൃതർക്ക് പരാതി നൽകിയതെന്നാണ് വിവരം. കോൺസുലേറ്റിലെ ഒരു ജീവനക്കാരന് താനാണ് ജോലി വാങ്ങി നൽകിയതെന്ന് സ്വപ്ന പറയുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു.