തിരുവനന്തപുരം:കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ആയിരം കവിഞ്ഞതിൽ അമ്പരക്കുന്ന മലയാളിക്ക് ആരോഗ്യ വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ് കേരളം മഹാരാഷ്‌ട്രയ്ക്ക് സമാനമായ അവസ്ഥയിലെത്തുമെന്നാണ്. മൂന്നാഴ്ച കഴിയുമ്പോൾ നിലവിൽ ഒരുക്കിയിട്ടുള്ള ആശുപത്രികൾ നിറയുന്ന നിലയാകും.
ഇതിൻെറ അടിസ്ഥാനത്തിലാണ് അടുത്ത ചില ആഴ്ചകൾ അതിപ്രധാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം പറഞ്ഞത്. ദുരന്തനിവാരണ അതോറിട്ടിയും ആരോഗ്യവിദഗ്ധരും സർക്കാരിന് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. മേയ് ആദ്യവാരം മഹാരാഷ്ട്ര എങ്ങനെയായിരുന്നോ, അതേ അവസ്ഥയിലൂടെയാണ് കേരളം ഇപ്പോൾ കടന്നുപോകുന്നത്.
മഹാരാഷ്ട്രയിൽ മേയ് മൂന്നിന് 678 പേർക്ക് രോഗം സ്ഥിരീകരിച്ചു. പിറ്റേന്ന് 1567 ആയി. ജൂലായ് 23 ആയപ്പോഴേക്കും 9,895 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 298 മരണവും.
മൂന്നാഴ്ച കഴിഞ്ഞാൽ കേരളത്തിൽ പ്രതിദിന കേസുകൾ 5000 കവിയും. നിലവിൽ സജ്ജമാക്കിയ ആശുപത്രികളോ മറ്റ് ചികിത്സാ സംവിധാനങ്ങളോ തികയാതെ വരും. അത്തരം സാഹചര്യം ഒഴിവാക്കാൻ മൂന്നാഴ്ചമാത്രമാണ് സർക്കാരിന് മുന്നിലുള്ളത്. മരണനിരക്ക് കുറയ്ക്കാൻ കൂടുതൽ ചികിത്സാ സൗകര്യം ഒരുക്കിയേതീരു.
ലോക്ക് ഡൗൺ
ഏർപ്പെടുത്തിയാലും...
സർക്കാരിന് ലോക്ക് ഡൗൺ പ്രഖ്യാപിക്കാം. ഇത് താത്കാലിക ആശ്വാസമാണ്. ആ കാലയളവിൽ രോഗബാധിതരുടെ എണ്ണം കുറയും. അത് കഴിഞ്ഞാൽ വീണ്ടും ഉയരും. ഇത് മുൻകൂട്ടി കണ്ടുള്ള നടപടികൾ വേണമെന്നാണ് വിദഗ്ധാഭിപ്രായം.
ആശുപത്രികൾ
സർക്കാർ: 1280
സ്വകാര്യമേഖല: 2650
കിടക്കകൾ
സർക്കാർ:38,004
സ്വകാര്യമേഖല: 68,200
' രോഗബാധിതർ വൻതോതിൽ ഉയരും. ഭയന്നിട്ടു കാര്യമില്ല. പരിശോധനയ്ക്കൊപ്പം ട്രെയിസിംഗ് നടത്തണം. മരണനിരക്ക് പിടിച്ചു നിറുത്താൻ വിപുലമായ മുന്നൊരുക്കം വേണം.'
- ഡോ. പദ്മനാഭഷേണായി
റുമറ്റോളജിസ്റ്റ്, കൊച്ചി
'ഇപ്പോഴത്തെ ജാഗ്രതയുടെ തോതനുസരിച്ചായിരിക്കും സ്ഥിതിഗതികൾ ഉരുത്തിരിയുക. നാം തന്നെയാണ് നമ്മുടെ ഭാവി ഏതു തരത്തിലായിരിക്കുമെന്ന് നിശ്ചയിക്കുക.'
-മുഖ്യമന്ത്രി പിണറായി വിജയൻ