തിരുവനന്തപുരം:റേഷൻകടകളിലെത്തിക്കേണ്ട മട്ട അരിയിൽ ഒരു ലക്ഷം ടൺ മാറ്റി വിപണിയിലെത്തിച്ചാൽ മില്ലുടമകൾക്ക് നേട്ടം 200 കോടി രൂപ. ഭക്ഷ്യവകുപ്പ് വിജിലൻസിന്റെ കണക്കാണിത്. 1.5 ലക്ഷം ടൺ അരിവരെ ചില മില്ലുടമകൾ ഇങ്ങനെ തിരിമറി നടത്തുന്നുണ്ടെന്നാണ് വിജിലൻസിന് ലഭിക്കുന്ന വിവരം. മില്ലുകൾ കേന്ദ്രീകരിച്ച് മട്ട അരി കടത്തുന്നതിനെക്കുറിച്ച് അന്വേഷിക്കുന്ന സംഘം ഇക്കാര്യം വിശദമായി പരിശോധിക്കുന്നു.
അഞ്ച് ലക്ഷം ടൺ നെല്ല് ലഭിക്കുമ്പോൾ അത് സംസ്കരിച്ച് 3.22 ലക്ഷം ടൺ അരിയാണ് അരിമില്ലുകൾ സിവിൽ സപ്ളൈസിന് നൽകേണ്ടത്. അതിൽനിന്ന് ഒരു ലക്ഷം ടൺ മാറ്റി വിപണിയിലെത്തിച്ചാൽ 400 കോടി രൂപ കൈവരും. പായ്ക്ക് ചെയ്ത മട്ട അരിക്ക് ചില്ലറ വിപണിയിൽ കിലോയ്ക്ക് 50 രൂപ വരെയാണ് വില. മൊത്ത വില 40 രൂപയും. ഈ കണക്കിലാണ് 400 കോടി കൈവരുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നു നിലവാരമില്ലാത്തെ അരി കിലോഗ്രാമിന് 20 രൂപ നിരക്കിൽ സ്വകാര്യമില്ലുകൾക്ക് ലഭിക്കും. റേഷൻ അരി സൂക്ഷിക്കുന്ന ഗോഡൗണിൽ നിന്നും കടത്തുന്ന അരിയിൽ നല്ലൊരു പങ്കും തട്ടിപ്പു നടത്തുന്ന മില്ലുകൾക്ക് ലഭിക്കും. അതിന് 20 രൂപ പോലും നൽകേണ്ടതില്ല. മട്ട അരിയിൽ ഒരു ലക്ഷം ടൺ അരി വ്യാപാരത്തിനായി മാറ്റുമ്പോൾ പകരം അയയ്ക്കുന്നത് വില കുറഞ്ഞ പോളിഷ് ചെയ്ത അരിയാണ്. അതായത് ചെലവ് 200 കോടി. മട്ട വിൽക്കുമ്പോൾ കിട്ടുന്നത് 400 കോടി രൂപ. ലാഭം 200 കോടി. ഇതു സംബന്ധിച്ച് നേരത്തെ വിജിലൻസ് നൽകിയ റിപ്പോർട്ടുകൾ പിന്നീട് വെളിച്ചം കണ്ടിട്ടില്ല.
കർഷകരിൽനിന്നു കിലോഗ്രാമിന് 26.95 രൂപയ്ക്ക് സപ്ളൈകോ വാങ്ങുന്ന നെല്ലാണ് സ്വകാര്യമില്ലുകളിൽ സംസ്കരിക്കുന്നത്. അവിടെ നെല്ലും അരിയും വേറെയും എത്തും. ഏപ്രിൽ 27ന് കൊട്ടാരക്കരയിലെ ഒരു മില്ലിൽ നിന്നു 400 കിലോഗ്രാം റേഷനരി പിടിച്ചെടുത്തിരുന്നു. എന്നാൽ തുടരന്വേഷണം നടന്നില്ല. മൂന്നു വർഷം മുമ്പ് സംഭരിച്ച നെല്ലിനു പകരം ഗുണനിലവാരം കുറഞ്ഞ അരി മായം ചേർത്ത് നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് കോട്ടയത്തെ ഒരു മില്ല് ഭക്ഷ്യവകുപ്പ് പൂട്ടിയിരുന്നു.
മറിമായം ഇങ്ങനെ
തട്ടിപ്പു നടത്തുന്ന മില്ലുടമകൾ മട്ട അരിക്കു പകരം വില കുറഞ്ഞ അരി നിറം മാറ്റി ചാക്കിലാക്കും. ആരോഗ്യത്തിന് ഹാനികരമായ റെഡ് ഓക്സൈഡ് വരെ ഇതിനായി അരിയിൽ കലർത്തുന്നുണ്ടെന്നാണ് ഭക്ഷ്യവകുപ്പിന് ലഭിച്ച വിവരം. തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ റേഷൻ കടകളിൽ ഇത്തരത്തിൽ അരി ലഭിച്ചതായി സപ്ളൈ ഓഫീസർമാർക്കും വിവരം ലഭിച്ചിട്ടുണ്ട്. വെള്ള അരി തവിടുപയോഗിച്ച് പോളിഷ് ചെയ്തും മട്ടഅരിക്കൊപ്പം റേഷൻകടകളിലെത്തിക്കാറുണ്ട്.