തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് സെക്രട്ടേറിയറ്റിലെ ഉന്നതരുമായുള്ള ബന്ധം കണ്ടെത്താൻ 2019 ജൂലായ് ഒന്നുമുതൽ 2020 ജൂലായ് 12വരെയുള്ള ദൃശ്യങ്ങൾ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) തേടുന്നു. സെക്രട്ടേറിയറ്റിലും രണ്ട് അനക്സുകളിലും ഗേറ്റുകളിലുമായുള്ള 83കാമറകളിലെ ദൃശ്യങ്ങളാണ് എപ്പോൾ ആവശ്യപ്പെട്ടാലും നൽകണമെന്ന് എൻ.ഐ.എ ഡിവൈ.എസ്.പി വിജയകുമാർ ആവശ്യപ്പെട്ടത്. ദൃശ്യങ്ങൾ പകർത്തി നൽകാൻ സെക്രട്ടേറിയറ്റിലെ ഇലക്ട്രോണിക്സ് അസി.എക്സിക്യുട്ടീവ് എൻജിനിയർക്ക് പൊതുഭരണവകുപ്പ് നിർദ്ദേശം നൽകി.
83കാമറകളിലെ ദൃശ്യങ്ങൾ ഇന്നലെ മുതൽ പകർത്തിതുടങ്ങി. പൂർത്തിയാവാൻ ആറു ദിവസത്തിലേറെയെടുക്കും. ഇതിനായി അരലക്ഷത്തിലേറെ രൂപയുടെ ഹാർഡ് ഡിസ്ക് പൊതുഭരണവകുപ്പ് വാങ്ങി. അതേസമയം, കാമറാദൃശ്യങ്ങൾ സൂക്ഷിക്കുന്ന ഹാർഡ് ഡിസ്ക് കൈമാറണമെന്ന് എൻ.ഐ.എ ആവശ്യപ്പെട്ടിട്ടില്ല. സ്വപ്നയും സരിത്തും മന്ത്രിമാരുടെയും ഉന്നതഉദ്യോഗസ്ഥരുടെയും ഓഫീസുകളിൽ പതിവായി എത്താറുണ്ടായിരുന്നതായ മൊഴികൾ എൻ.ഐ.എയ്ക്ക് കിട്ടി. ഇതിന്റെ തെളിവുകൾ തേടിയാണ് എൻ.ഐ.എ സെക്രട്ടേറിയറ്റിലെത്തിയത്. കസ്റ്റംസ് തടഞ്ഞുവച്ച കോൺസുലേറ്റിന്റെ പേരിലെത്തിയ ബാഗ് വിട്ടുകിട്ടാൻ സ്വപ്നയും സരിത്തും സെക്രട്ടേറിയറ്റിലെ ഉന്നതരെ ഉപയോഗിച്ച് നടത്തിയ സമ്മർദ്ദത്തിന്റെ തെളിവ് കണ്ടെത്തുകയെന്നതും ലക്ഷ്യമാണ്.
സെക്രട്ടേറിയറ്റിലെ എല്ലാ ബ്ലോക്കുകളിലും സിസിടിവി കാമറയുണ്ട്. എല്ലായിടത്തെയും ദൃശ്യങ്ങൾ ഒരു വർഷം വരെ ശേഖരിച്ചു വയ്ക്കുന്നുണ്ട്. ഈ കാലയളവിനുള്ളിലെ ഏത് ദൃശ്യവും കൈമാറാമെന്ന് സർക്കാർ എൻ.ഐ.എയെ അറിയിച്ചിരുന്നു. നോർത്ത് ബ്ലോക്കിലെ മൂന്നാം നിലയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. നാലാംനിലയിൽ എം.ശിവശങ്കറിന്റെ ഓഫീസ്. സ്വപ്നയും സരിത്തും രണ്ടിടത്തും എത്തിയിരുന്നതായി എൻഐഎയ്ക്ക് വിവരം കിട്ടിയിട്ടുണ്ട്. സ്വർണക്കടത്തിന് സർക്കാർ വാഹനം ഉപയോഗിച്ചുണ്ടോയെന്നും സെക്രട്ടേറിയറ്റിനടുത്തെ ഫ്ലാറ്റിലും ഹോട്ടലിലും പ്രതികൾ ഒത്തുചേർന്ന് ഗൂഢാലോചന നടത്തിയിട്ടുണ്ടോയെന്നും കണ്ടെത്താനും ദൃശ്യങ്ങൾ സഹായിക്കും. സെക്രട്ടേറിയറ്റ് ഗേറ്റിലെ കാമറകൾ പുറത്തുള്ള ദൃശ്യങ്ങൾ പതിയുന്ന വിധത്തിലാണ് സ്ഥാപിച്ചിട്ടുള്ളത്. കന്റോൺമെന്റ് ഗേറ്റിലെ കാമറകളിൽ ശിവശങ്കറും സ്വപ്നയും വാടകയ്ക്കെടുത്ത ഫ്ലാറ്റ്, ഗൂഢാലോചന നടത്തിയ ഹോട്ടൽ എന്നിവിടങ്ങളിലെ ദൃശ്യങ്ങൾ ലഭിക്കുമെന്നാണ് കരുതുന്നത്. സ്വർണമെത്തിയ ദിവസങ്ങളിൽ പ്രതികൾ ശിവശങ്കറിന്റെ വാഹനം ദുരുപയോഗിച്ചോയെന്ന് ഗേറ്റിലെ ദൃശ്യങ്ങളിൽ അറിയാനാവും.