തിരുവനന്തപുരം:കൺസൾട്ടൻസി വിവാദം കൊടുമ്പിരികൊള്ളവേ സർക്കാർ വകുപ്പുകളെ വിലയിരുത്താൻ അന്താരാഷ്ട്ര കൺസൾട്ടിംഗ് കമ്പനികളുടെ പാനൽ രൂപീകരിക്കണമെന്ന് പുതിയ നിർദ്ദേശം. കൊവിഡ് പശ്ചാത്തലത്തിൽ സർക്കാരിന് പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്താൻ നിയോഗിച്ച മുൻ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാമിന്റെ നേതൃത്വത്തിലുള്ള ആറംഗ സമിതി ഇന്നലെ മുഖ്യമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ നിർദ്ദേശം.
മദ്യത്തിന്റെ എക്സൈസ് ഡ്യൂട്ടിയും വില്പന നികുതിയും 50 ശതമാനം വർദ്ധിപ്പിക്കുക, ആരോഗ്യ വിദ്യാഭ്യാസ മേഖലകളുടെ സെസ് 5 ശതമാനം വർദ്ധിപ്പിക്കുക, എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകർക്കും ജീവനക്കാർക്കും ശമ്പളം നൽകാൻ സർക്കാരിന് വലിയ തുക ചെലവാകുന്നതിനാൽ ഇക്കാര്യം പഠിച്ച് നിർദ്ദേശം സമർപ്പിക്കാൻ ഉന്നതതല കമ്മിറ്രിയെ തീരുമാനിക്കുക, ഭൂമിയുടെ ന്യായ വില വർദ്ധിപ്പിക്കുക, പെട്രോളിന്റെയും ഡീസലിന്റെയും സീലിംഗ് പരിധി ഉയർത്താൻ കെ.ജി.എസ്. ടിയിൽ മാറ്രം വരുത്തുക തുടങ്ങിയ നിർദ്ദേശങ്ങളും റിപ്പോർട്ടിലുണ്ട്.