തിരുവനന്തപുരം: അഞ്ച് വർഷം കൊണ്ട് 5,000 ചെറുകിട, ഇടത്തരം വ്യവസായ യൂണിറ്റുകൾ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 'മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി" എന്ന പേരിലാണ് ആരംഭിക്കുന്നത്.
കൊവിഡ് സംസ്ഥാനത്തിൻെറ സമ്പദ് വ്യവസ്ഥയിൽ വലിയ ആഘാതമാണുണ്ടാക്കിയത്. ചെറുകിട സംരംഭകരും സ്റ്റാർട്ടപ്പുകളും കനത്ത പ്രതിസന്ധിയിലാണ്. കേരളാ ഫിനാൻഷ്യൽ കോർപ്പറേഷൻ വഴിയാണ് പദ്ധതി നടപ്പാക്കുക.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അഞ്ചു ദിവസത്തെ സംരംഭകത്വ പരിശീലനം നൽകും. പരമാവധി 50 ലക്ഷം രൂപയാണ് വായ്പയായി നൽകുക. 10 ശതമാനമാണ് പലിശിരക്ക്. മൂന്നു ശതമാനം സർക്കാർ വഹിക്കും. നിലവിലെ സ്റ്റാർട്ടപ്പുകളെ അടച്ചുപൂട്ടൽ ഭീഷണിയിൽ നിന്ന് രക്ഷിക്കാൻ മൂന്ന് പദ്ധതികൾ രണ്ടു ശതമാനം സർക്കാർ സബ്സിഡിയോടുകൂടി തുടങ്ങും.
സ്‌റ്രാർട്ടപ്പുകൾക്ക് സഹായം
രക്ഷാപദ്ധതി ഇങ്ങനെ:
1. പ്രവർത്തന മൂലധന വായ്പ: സ്റ്റാർട്ടപ്പ് കമ്പനികൾക്ക് പർച്ചേസ് ഓർഡർ അനുസരിച്ച് 10 കോടി രൂപ വരെ.
2. സീഡ് വായ്പ: സാമൂഹിക പ്രസക്തിയുള്ള ഉത്പന്നമോ സേവനമോ നൽകുന്ന സ്റ്റാർട്ടപ്പുകൾക്ക് ഒരു കോടി രൂപവരെ.
3. ഐ.ടി: സെബി അക്രഡിറ്റേഷനുള്ള വെഞ്ച്വർ കാപ്പിറ്റൽ ഫണ്ടിന്റെ പരിശോധന കഴിഞ്ഞുള്ള ഐ.ടി കമ്പനികൾക്ക് 10 കോടി രൂപവരെ.