കടകളുടെ പ്രവർത്തനം രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴുവരെ
50 ശതമാനം യാത്രക്കാരുമായി പൊതുഗതാഗതം ആരംഭിക്കാം
സർക്കാർ ഓഫീസുകളിൽ മൂന്നിലൊന്ന് ജീവനക്കാർ
കണ്ടെയ്ൻമെന്റ് സോണുകളിൽ യാത്രയില്ല
തിരുവനന്തപുരം: നഗരസഭ പരിധിയിൽ ലോക്ക് ഡൗൺ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തുടരുമെന്ന് ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. ഹൈപ്പർമാർക്കറ്റ്, മാൾ, സലൂൺ, ബ്യൂട്ടിപാർലർ, സ്‌പാ എന്നിവ ഒഴികെയുള്ള എല്ലാ കടകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴുവരെ തുറന്നുപ്രവർത്തിക്കാം. കേന്ദ്ര / സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് മൂന്നിലൊന്ന് ജീവനക്കാരെ ഉൾക്കൊള്ളിച്ച് പ്രവർത്തിക്കാം. ഔദ്യോഗിക മീറ്റിംഗുകൾ പരമാവധി ഓൺലൈൻ സംവിധാനത്തിലൂടെ നടത്തണം. ഇക്കാര്യം ഓഫീസ് മേലധികാരി ഉറപ്പുവരുത്തണം. സ്വകാര്യ സ്ഥാപനങ്ങൾക്ക് 25 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തിക്കാം. മറ്റ് ജീവനക്കാർ വർക്ക് ഫ്രം ഹോം രീതി പ്രയോജനപ്പെടുത്തണം. കടകളിൽ വൈകിട്ട് നാലുമുതൽ ആറുവരെയുള്ള സമയത്തെ വില്പന മുതിർന്ന പൗരന്മാർക്കായി പരിമിതപ്പെടുത്തണം. മാർക്കറ്റുകളിൽ ഒരുതരത്തിലുള്ള കൂട്ടം കൂടലുകളും അനുവദിക്കില്ല. ഹോട്ടലുകൾക്കും റസ്റ്റോറന്റുകൾക്കും ടേക്ക് എവേ കൗണ്ടറുകളിലൂടെ ഭക്ഷണം പാഴ്സലായി വിതരണം ചെയ്യാം. എന്നാൽ ഹോട്ടലുകളിൽ ഇരുന്നുള്ള ഭക്ഷണം കഴിക്കൽ പാടില്ല. കണ്ടെയ്ൻമെന്റ് സോണുകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ ഹോം ഡെലിവറി സംവിധാനം ഉപയോഗപ്പെടുത്താം. 50 ശതമാനം യാത്രക്കാരുമായി ആട്ടോ / ടാക്‌സി ഉൾപ്പടെയുള്ള പൊതുഗതാഗതം അനുവദിക്കും. കണ്ടെയ്ൻമെന്റ് സോണുകളിലൂടെയുള്ള യാത്ര അനുവദിക്കില്ല. എല്ലാത്തരം കാർഷിക, കെട്ടിട നിർമ്മാണ പ്രവർത്തനങ്ങളും കണ്ടെയ്ൻമെന്റ് സോൺ അല്ലാത്ത പ്രദേശങ്ങളിൽ തുടരാം. നഗരസഭാേ പരിധിക്കുള്ളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പൊതുപരീക്ഷകൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നടത്താൻ പാടില്ല. തിയേറ്റർ, ജിംനേഷ്യം, സ്വിമ്മിംഗ് പൂൾ, പാർക്കുകൾ, ആഡിറ്റോറിയം, ബാർഷോപ്പ് എന്നിവ പ്രവർത്തിക്കാൻ പാടില്ല. കൂട്ടം കൂടാൻ സാദ്ധ്യതയുള്ള ഒരുതരത്തിലുള്ള പ്രവർത്തനങ്ങളും പാടില്ല. ഇളവുകളൊന്നും ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളിൽ ബാധകമായിരിക്കില്ലെന്നും നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്ൻമെന്റ് സോണുകളിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തത്‌സ്ഥിതി തുടരുമെന്നും കളക്ടർ അറിയിച്ചു.