k-surendran

തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് സാമൂഹിക വ്യാപനം ശക്തമായ സ്ഥിതിക്ക് മുഖ്യമന്ത്രി വാർത്താസമ്മേളനം നിറുത്തി കൊവിഡ് പ്രതിരോധത്തിൽ ശ്രദ്ധ ചെലുത്തണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. രാവിലെയും വൈകിട്ടും മെഡിക്കൽ ബുള്ളറ്റിൻ ഇറക്കുന്നതാണ് നല്ലതെന്നിരിക്കെ ഒരു മണിക്കൂർ സമയം മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ചീഫ് സെക്രട്ടറിയുമെല്ലാം പാഴാക്കുന്നത് അംഗീകരിക്കാനാവില്ല. മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ മാതൃകയാക്കാൻ പിണറായി വിജയൻ ശ്രമിക്കണമെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ആർ.ടി.പി.സി.ആർ റിസൾട്ട് വരാൻ ദിവസങ്ങളോളം വൈകുന്ന അവസ്ഥയാണുള്ളത്.

ടെസ്റ്റ് താമസിക്കുന്നതാണ് കേരളത്തിലെ സാമൂഹിക വ്യാപനത്തിന് പ്രധാന കാരണം. സ്വകാര്യ ലാബിലെ ടെസ്റ്റിംഗ് ചെലവ് സാധാരണക്കാർക്ക് അപ്രാപ്യമാണ്. സംസ്ഥാന സർക്കാർ സ്വകാര്യമേഖലയിലെ ടെസ്റ്റിംഗ് ആയുഷ്മാൻ ഭാരത് ഇൻഷ്വറൻസ് പരിധിയിൽ ഉൾപ്പെടുത്തുകയോ കൂടുതൽ ടെസ്റ്റിംഗ് സൗകര്യങ്ങൾ സർക്കാർ മേഖലയിൽ ഏർപ്പെടുത്തുകയോ ചെയ്യണം. കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ സേതു ആപ്പ് ഉപയോഗം പ്രചരിപ്പിക്കാൻ സർക്കാർ ശ്രമിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.