anil-murali

തിരുവനന്തപുരം: അച്ഛൻ കെ. മുരളീധരൻ നായരായിരുന്നു നടൻ അനിൽ മുരളിയുടെ വെള്ളിവെളിച്ചത്തിലേക്കുള്ള ചവിട്ടുപടി. തലസ്ഥാനത്തെ ആദ്യകാല ഫോട്ടോഗ്രാഫറും 'നാനാ' സിനിമാ വാരികയുടെ ഫോട്ടോഗ്രാഫറുമായിരുന്നു പൂജപ്പുര പാതിരപ്പള്ളി ലെയിൻ 'പഞ്ചമി'യിൽ മുരളീധരൻ നായർ.

മുരളീധരൻ നായരുടെ എവൺ സ്റ്റുഡിയോ തലസ്ഥാന നഗരത്തിലെ ആദ്യകാല സ്റ്റുഡിയോകളിൽ ഒന്നായിരുന്നു. ഈ ബന്ധങ്ങളാണ് അനിൽ മുരളിയെ സീരിയൽ രംഗത്തേക്ക് വഴിതെളിച്ചത്. പരേതനായ സഹോദരൻ എം.എസ്. രവിപ്രസാദ് സീരിയൽ നിർമ്മാതാവ് കൂടിയായിരുന്നു. മണ്ടൻ കുഞ്ചു, കൃഷ്ണപക്ഷം തുടങ്ങിയ സീരിയലുകൾ നിർമ്മിച്ചത് ഇദ്ദേഹമായിരുന്നു. ചെറുവേഷങ്ങളിൽ തുടങ്ങി സീരിയലുകളിൽ ശ്രദ്ധേയ വേഷങ്ങളിലേക്കെത്തിയ അനിൽ 1993ൽ വിനയൻ സംവിധാനം ചെയ്ത 'കന്യാകുമാരിയിൽ ഒരു കവിതയിലൂടെയാണ്' സിനിമയിലെത്തുന്നത്. ഈ ചിത്രത്തിന്റെ എഴുത്ത് നടക്കുന്നതിനിടെ തലസ്ഥാനത്തെ ഹോട്ടലിൽ എത്തി വിനയനെ നേരിട്ട് കാണുകയായിരുന്നു. പരുക്കൻ രൂപമുള്ള അനിലിനെ വിനയൻ ചിത്രത്തിലെ പ്രധാന വില്ലനായി തീരുമാനിക്കുകയും ചെയ്തു. വില്ലൻ വേഷങ്ങൾ കൂടുതലായി തേടിയെത്തിയതോടെ സിനിമയിൽ സജീവമായി. ഇടയ്ക്ക് സീരിയലുകളിലും അഭിനയിച്ചു. പിന്നീട് സ്ഥിരതാമസവും കൊച്ചിയിലേക്ക് മാറ്റി. എം.എസ്.ഹരി, എം.എസ്. ഗിരി, എം.എസ്. പഞ്ചമി എന്നിവരാണ് മറ്റ് സഹോദരങ്ങൾ. ആദിത്യനും അരുന്ധതിയുമാണ് മക്കൾ. മൃതദേഹം കൊച്ചിയിൽനിന്ന് ഇന്നലെ രാത്രിയോടെ തിരുവനന്തപുരം പൂജപ്പുരയിലെ വസതിയിൽ എത്തിച്ചു. രാവിലെ ഒൻപതിന് പൂജപ്പുര ശാന്തികവാടത്തിലാണ് സംസ്‌കാരം.