കൈനകരിയിൽ 23.5 കോടിയുടെ പദ്ധതികൾ
ആലപ്പുഴ: കൈനകരി ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന 23.5 കോടി രൂപയുടെ വിവിധ പദ്ധതികളുടെ നിർമ്മാണോദ്ഘാടനവും ബേക്കറി പാലത്തിന്റെ ഉദ്ഘാടനവും മന്ത്രി ജി.സുധാകരൻ നിർവഹിച്ചു.
കൊവിഡ് പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസ് വഴിയാണ് പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചത്. 80 ലക്ഷം മുടക്കിയാണ് ബേക്കറി പാലത്തിന്റെ നിർമാണം പൂർത്തീകരിച്ചത്. പഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകളിൽ തുടർച്ചയായി മടവീഴ്ചയുണ്ടാകുന്ന വലിയതുരുത്ത് പാടശേഖരത്തിന്റെ പുറംബണ്ട് കല്ലുകെട്ടി സംരക്ഷിക്കാൻ അഞ്ച് കോടി രൂപ ബഡ്‌ജറ്റിൽ അനുവദിച്ചുള്ള പദ്ധതിയുടെ നിർമാണം ആരംഭിച്ചു. ഇതോടെ ബണ്ടിൽ താമസിക്കുന്ന 300 കുടുംബങ്ങളുടെ ദുരിതത്തിനാണ് അവസാനമാവുന്നത്. ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന പഞ്ചായത്തിൽ ഏറ്റവുമധികം വെള്ളപ്പൊക്ക ഭീക്ഷണി നേരിടുന്ന അഞ്ച്, എട്ട് വാർഡുകളിലെ പ്രധാന തുരുത്തുകളായ ഊരാളശേരി, പ്ലാശ്ശേരി, ഭജനമഠം, ഐലൻഡ് എന്നിവ കല്ലുകെട്ടി സംരക്ഷിക്കുന്നതിനായി 7.7 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. നെടുമുടി- കുപ്പപ്പുറം- വേമ്പനാട് കായൽത്തീരം റോഡിന്റെ നിർമാണത്തിനായി 10 കോടി അനുവദിച്ചിട്ടുണ്ട്. ഇതോടെ റോഡിന്റെ അവസാന റീച്ച് പൂർത്തിയാക്കാൻ സാധിക്കും. വേമ്പനാട് കായൽ തീരത്തേക്ക് വേഗം എത്തിച്ചേരാൻ ഈ റോഡ് യാഥാർത്ഥ്യമാകുന്നതോടെ സാധിക്കും. കുട്ടനാടിന്റെ ടൂറിസം മേഖലക്ക് ഏറെ ഗുണകരമാകുന്ന റോഡാണിത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല സജീവ്, പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എൻജിനീയർ വിനു, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.