കായംകുളം: തിരക്കേറിയ ജീവിതത്തിനിടെ വീണുകിട്ടിയ ഒഴിവുസമയത്താണ് കേശുനാഥ് കൃഷിയിലേയ്ക്ക് തിരിയുന്നത്. നഗരഹൃദയത്തിലെ വീടിനോട് ചേർന്ന 20 സെന്റ് ഭൂമിയിൽ അറിഞ്ഞ് അദ്ധ്വാനിച്ചു. ഇന്ന് വാഴയും പച്ചക്കറികളും ജൈവകൃഷിയിൽ കരുത്തിൽ വിളഞ്ഞ് നിറഞ്ഞ് നിൽക്കുന്നത് നയന സനോഹരമായ കാഴ്ച്ചയാണ്.
ചേരാവള്ളി കാരൂർ ശ്രീരംഗത്തിൽ എസ്.കേശുനാഥ് കായംകുളം നഗരസഭാംഗവും സി.പി.എം നേതാവുമാണ്. ഒന്നര വർഷം മുമ്പ് പുതുതായി നിർമ്മിച്ച ഭവനത്തിന്റെ നാലു ഭാഗത്തുമായാണ് കൃഷി. വ്യത്യസ്തമായ ജൈവ കാർഷിക വിളകളാണ് കൃഷിയിടത്തിലുള്ളത്.
കൃഷിയോടും കാർഷിക വൃത്തിയോടും ഏറെ ആഭിമുഖ്യമുള്ള കേശുനാഥ് മുമ്പൊക്കെ ചെറിയ തോതിലാണ് കൃഷി നടത്തിയിരുന്നത്. തിരക്കുപിടിച്ച ജീവിത സാഹചര്യത്തിലും കൃഷി എന്നും മനസിലുണ്ടായിരുന്നു. വീട്ടുവളപ്പിൽ തീർത്തും ജൈവ കൃഷി സമ്പ്രദായമാണ് നടപ്പിലാക്കി വിജയം കൊയ്തെടുത്തത്. കൊവിഡ് കാലഘട്ടത്തിൽ ലഭിച്ച ഒഴിവ് സമയം മുഴുവൻ കൃഷിക്കും പരിപാലനത്തിനുമായി മാറ്റിവച്ചു.മികച്ച വിളവ് ലഭിക്കുന്നതും അത്യുത്പ്പാദനശേഷിയുള്ളതുമായ കാർഷിക ഇനങ്ങളാണ് നട്ടത്. ചാണകവും പച്ചില വളവും പ്രധാനമായി കൃഷിക്ക് ഉപയോഗിച്ചത്.
വിളകളിൽ താരം ഏത്തയ്ക്ക മരച്ചീനി
നൂറ്റമ്പതോളം ഏത്തവാഴ, കൂഴാതെ ഞാലിപ്പൂവൻ, റോബസ്റ്റ, മൈസൂർ പൂവൻ, ചെങ്കദളി എന്നിവയെല്ലാം നല്ല വിളവാണ് നൽകിയത്.
ഇതിനു പുറമെ ഏറെ വിശേഷമായ ഏത്തയ്ക്ക മരച്ചീനി മികച്ച വിളവാണ് നൽകിയത്. ഓണത്തിന് വിളവെടുക്കുന്ന തരത്തിലാണ് കൃഷി ചെയ്തിരുന്നെങ്കിലും ഇടമഴ അൽപ്പം പ്രശ്നം സൃഷ്ടിച്ചതായി കേശു നാഥ് പറയുന്നു.
മരച്ചീനി, വാഴ, ഏത്തവാഴ, പച്ചക്കറി ഇനങ്ങളായ ആനക്കൊമ്പൻ വെണ്ട, പാവൽ, പടവലം, നിത്യവഴുതന, പച്ചമുളക്, എന്നിവയെല്ലാം ക്യഷിയിടത്തിലുണ്ട്. കരുവാറ്റ യു. ഐ. ടിയിലെ അദ്ധ്യാപികയായ ഭാര്യ സൗമ്യയും ഏഴാം ക്ലാസ് വിദ്യാർത്ഥി ഭഗത് കേശവും കേശു നാഥിനെ കൃഷിയിൽ സഹായിക്കാറുണ്ട്. സ്വന്തം മണ്ണിൽ കൃഷി ചെയ്ത് വിളവെടുക്കാൻ സാധിക്കുന്നത് വളരെ ആഹ്ളാാദകരമാണെന്ന് സൗമ്യ പറയുന്നു. ജൈവകൃഷിയിലൂടെ മികച്ച വിളവ് ലഭിച്ചതിൻ്റെ ആഹ്ളാദത്തിലാണ് കുടുംബം മുഴുവൻ.
...................................
ലോക്ക് ഡൗൺ സമയത്ത് ആരംഭിച്ച സുഭിക്ഷ കേരളം പദ്ധതിയാണ് പ്രചോദനമായത്. ഫ്രീയായി കുറച്ച് സമയം കിട്ടിയപ്പോൾ കൃഷിയിലേയ്ക്ക് തിരിയുകയായിരുന്നു. നേരത്തെ തന്നെ കൃഷിയിൽ താത്പര്യമുണ്ടായിരുന്നു. തുടർന്നും കൂടുതൽ നന്നായി കൃഷി ചെയ്യുകയാണ് ലക്ഷ്യം.
എസ്.കേശുനാഥ്.
...................................