ചേർത്തല:മുഖ്യമന്ത്റിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി തണ്ണീർമുക്കത്തിന് ലഭിച്ചത് 55 ലക്ഷത്തിന്റെ നേട്ടം. സംസ്ഥാനത്തു മൊത്തത്തിലായി 1000 കോടി വിനിയോഗിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെയാണ് മുഖ്യമന്ത്റി നിർവഹിച്ചത്.
ജില്ലയിൽ നിന്നു തിരഞ്ഞെടുത്ത ഏക റോഡാണ് തണ്ണീർമുക്കം പഞ്ചായത്തിലെ ചാലിപ്പള്ളി മണവേലി റോഡ്.കഴിഞ്ഞ നാലുവർഷത്തിനിടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പദ്ധതി നിർവഹണത്തിൽ റെക്കോഡ് നേട്ടമാണ് കൈവരിച്ചതെന്ന് മുഖ്യമന്ത്റി ചൂണ്ടിക്കാട്ടി. തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിന്റെ പദ്ധതി വിഹിതത്തിൽ നിന്നു 13 ലക്ഷവും മന്ത്റി പി.തിലോത്തമന്റെ ഫണ്ടിൽ നിന്നു 30 ലക്ഷവും ഉൾപ്പെടെ അര കോടിയോളം രൂപയോളമാണ് പ്രദേശത്തെ റോഡുകളുടെ വികസനത്തിനായി അനുവദിച്ചിട്ടുളളത്. നാടിന്റെ ചരിത്രത്തിൽ തന്നെ ഇത്രയും വലിയ പദ്ധതി ആദ്യമാണെന്ന് സ്ഥലം എം.എൽ.എ കൂടിയായ പി. തിലോത്തമൻ പറഞ്ഞു.
തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്റി എ. സി മൊയ്തീൻ അദ്ധ്യക്ഷത വഹിച്ച ജലവിഭവ വകുപ്പ് മന്ത്റി കെ. കൃഷ്ണൻകുട്ടി, വിദ്യാഭ്യാസ മന്ത്റി സി. രവീന്ദ്രനാഥ്, വൈദ്യുതി വകുപ്പ് മന്ത്റി എം.എം. മണി എന്നിവർ പങ്കെടുത്തു. തണ്ണീർമുക്കം പഞ്ചായത്ത് ചാലിപ്പള്ളി പ്രതീക്ഷ ഭവനിൽ ഓൺലൈനായി സംഘടിപ്പിച്ച ലളിതമായ ചടങ്ങിൽ എ.എം. ആരിഫ് എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, തണ്ണീർമുക്കം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്.ജ്യോതിസ്, ജില്ല പഞ്ചായത്ത് അംഗം സിന്ധു വിനു, സ്ഥിരംസമിതി അദ്ധ്യക്ഷരായ സുധർമ്മ സന്തോഷ്, ബിനിത മനോജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സനൽനാഥ്, ഷൈലേഷ്, മിനി,ബിന്ദു, നേതാക്കളായ എസ്.രാധാകൃഷ്ണൻ,എസ്.പ്രകാശൻ എന്നിവരും പങ്കെടുത്തു