കായംകുളം: പാകിസ്ഥാനും ചൈനയും ഇന്ത്യയിൽ ബോംബിട്ട് രാമക്ഷേത്രം തകർത്തോളുമെന്ന് വാട്ട്സ് ആപ്പിൽ പോസ്റ്റ് ഇട്ട കായംകുളത്തെ ചെരുപ്പ് വ്യാപാരിയ്ക്കെതിരെ പൊലീസ് കേസെടുത്തു. ലിങ്ക് റോഡിലെ പ്ളാസാ പാരഡൈസ് എന്ന സ്ഥാപനത്തിന്റെ ഉടമ നാസറിനെതിരെയാണ് കായംകുളം പൊലീസ് കേസെടുത്തത്.
വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് കമ്മറ്റിയുടെ ഗ്രൂപ്പിലാണ് ഈ പോസ്റ്റ് നാസർ ഷെയർ ചെയ്തത്.
ഭാര്യയും ഭർത്താവും തമ്മിലുള്ള സംഭാഷണം പോലെയുള്ള മെസേജാണ് പ്രചരിയ്ക്കുന്നത്. രാമക്ഷേത്രം അടിച്ച് തകർക്കണമെന്ന് പറഞ്ഞ് ഭാര്യയാണ് തുടക്കമിടുന്നത്. പാകിസ്ഥാൻ ബോംബ് കൊണ്ടു വന്നിട്ട് തകർത്തോളുമെന്നാണ് ഇതിന് ഭർത്താവിന്റെ മറുപടി. പാകിസ്ഥാനും ചൈനയും ബോംബിടാൻ അവസരം പാർത്തിരിയ്ക്കുകയാണന്ന് പറഞ്ഞാണ് ഇയാൾ ഭാര്യയെ ആശ്വസിപ്പിയ്ക്കുന്നത്.
സമൂഹത്തിൽ മനപ്പൂർവ്വം ലഹള ഉണ്ടാക്കാൻ ശ്രമിച്ചതിന് ഐ.പി.സി 155 വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്ന് കായംകുളം സ്റ്റേഷൻ ഹൗസ‌് ഓഫീസർ മുഹമ്മദ് ഷാഫി പറഞ്ഞു. ഭാര്യയെ പ്രതിയാക്കുന്ന കാര്യം അന്വേഷണത്തിന് ശേഷം തീരുമാനിയ്ക്കും. വോയ്സ് മെസേജ് സഹിതം വിവിധ സംഘടനകൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.