ആലപ്പുഴ: ലൈഫ് മിഷൻ പദ്ധതിയിലൂടെ വീടുനിർമ്മാണത്തിന് ലഭ്യമാക്കിയ വസ്തുവിന് വഴി നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.

ചേർത്തല തണ്ണീർമുക്കം സ്വദേശിനി ചിത്രലേഖയുടെ പരാതി അടിയന്തരമായി പരിഹരിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ജില്ലാ കളക്ടർക്കും തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കും നിർദ്ദേശം നൽകി. ഭർത്താവ് മരിച്ച ശേഷം ചിത്രലേഖയെ ഭർത്തൃ വീട്ടുകാർ ഉപേക്ഷിച്ചു. അതോടെ ചിത്രലേഖക്കും മൂന്ന് മക്കൾക്കും വീടില്ലാതായി. ഇവരുടെ ദൈന്യ സ്ഥിതി മനസിലാക്കിയ തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത് വീടു നിർമ്മാണത്തിന് 3.5 സെന്റ് സ്ഥലം അനുവദിച്ചു. കെട്ടിട നിർമ്മാണം ആരംഭിക്കാനിരിക്കെ വസ്തുവിലേക്ക് കടക്കാൻ വഴിയില്ലെന്ന് പറഞ്ഞ് അയൽവാസി നിർമ്മാണം തടസ്സപ്പെടുത്തിയത്. നിർദ്ധന കുടുംബത്തിന് വീട് നിർമ്മിക്കാൻ വസ്തു അനുവദിക്കുമ്പോൾ വഴി നൽകേണ്ടത് പഞ്ചായത്തിന്റെ കടമയാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പരാതി പരിഹരിച്ച ശേഷം 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.