ആലപ്പുഴ: അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ അപകടരഹിത -മാലിന്യരഹിത അമ്പലപ്പുഴ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച നിരീക്ഷണ കാമറകളുടെ സ്വിച്ച് ഓണ്‍ കർമം വീഡിയോ കോൺഫറൻസിലൂടെ മന്ത്രി ജി.സുധാകരൻ നിർവഹിച്ചു.
അഞ്ചു വർഷത്തിനുള്ളിൽ വിവിധ നൂതന പദ്ധതികൾ ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്തു നടത്തിയത് പ്രശംസനീയമാണെന്ന് മന്ത്രി പറഞ്ഞു. നല്ല കാര്യങ്ങൾ ചെയ്യുമ്പോള്‍ നാട്ടുകാരുടെ സഹകരണവും ആവശ്യമാണ്. പദ്ധതികൾ നടപ്പാക്കാൻ പഞ്ചായത്ത് കാണിക്കുന്ന ആത്മാർത്ഥത പോലെ തന്നെ ഇവ നല്ല രീതിയിൽ പ്രവർത്തിപ്പിക്കാൻ നാട്ടുകാരുടെ സഹായവും അത്യാവശ്യമാണ്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ദേശീയപാത ഏറെ സഞ്ചാര യോഗ്യമാക്കിയെന്നും മന്ത്രി പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്തിന്റെ 24,78, 931 ഉം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള അഞ്ച് ഗ്രാമപഞ്ചായത്തുകളുടെ വിഹിതമായ 15,00,000 രൂപയും ഉൾപ്പെടെ 39,78,931 രൂപ ചെലവിൽ 40 നിരീക്ഷണ കാമറകളാണ് ബ്ലോക്ക് പഞ്ചായത്ത് അതിർത്തിയായ കളർകോട് മുതൽ തോട്ടപ്പള്ളി കൊട്ടാരവളവ് വരെ 17 സ്ഥലങ്ങളിൽ 19 കി.മീ ദൈർഘ്യത്തിൽ സ്ഥാപിച്ചത്.സൗരോർജത്തിൽ പ്രവർത്തിക്കുന്ന വയർലെസ് മൂൺ ലൈറ്റ് കാമറകളാണിത്. രാത്രികാല ദൃശ്യങ്ങളും വ്യക്തമായി പതിയും.കാമറയിൽ പതിയുന്ന ദൃശ്യങ്ങൾ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, അഞ്ച് ഗ്രാമ പഞ്ചായത്ത് ഓഫീസുകള്‍, അമ്പലപ്പുഴ, പുന്നപ്ര പോലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലും ജില്ലാ ഭരണകൂടം നിർദേശിക്കുന്ന ജില്ലാ ഓഫീസുകളിലും ലഭ്യമാകുമെന്നും അദ്ധ്യക്ഷത വഹിച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ജുനൈദ് പറഞ്ഞു. പൊതുമേഖലാ സ്ഥാപനമായ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരളാ ലിമിറ്റഡാണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍, ജില്ലാ പോലീസ് മേധാവി പി.എസ്. സാബു ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായ ദേവി, ബി.ഡി.ഒ വി.ജെ. ജോസഫ്, പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധര്‍മ്മ ഭുവനചന്ദ്രന്‍, ബ്ലോക്ക് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.