ആലപ്പുഴ: തങ്കിക്കവല - പൊറത്താംകുഴി റോഡിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി ജി.സുധാകരൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. മന്ത്രി പി.തിലോത്തമൻ അദ്ധ്യക്ഷത വഹിച്ചു. എ.എം ആരിഫ് എം.പി മുഖ്യാതിഥിയായി.
ചേർത്തല നഗരത്തെ തീരപ്രദേശങ്ങളായ തങ്കി,ആറാട്ടുവഴി,ഒറ്റമശ്ശേരി,അന്ധകാരനഴി തുടങ്ങിയ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന തങ്കി റോഡ് ഉൾപ്രദേശങ്ങളുടെ വികസനം, ടൂറിസം പ്രാധാന്യം എന്നിവ കണക്കിലെടുത്താണ് നവീകരിക്കുന്നത്. 2017-18 ബഡ്ജറ്റിൽ ഉൾപ്പെടുത്തി ഒമ്പത് കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്.
4130 മീറ്റർ ആകെ നീളം വരുന്ന റോഡ് ബി.എം. ആൻഡ് ബി.സി നിലവാരത്തിലാണ് പുനർനിർമിക്കുന്നത്. 4600 സ്‌ക്വയർ മീറ്റർ ഇന്റർ ലോക്ക് ടൈൽ പാകുന്നതിനും 1500 മീറ്റർ നീളത്തിൽ കാന നിർമിക്കുന്നതിനും, രണ്ട് കലുങ്കുകൾ പുനർ നിർമ്മിക്കുന്നതിനും, ഗതാഗത സുരക്ഷ സംവിധാനങ്ങൾ ആയ തെർമോ പ്ലാസ്റ്റിക് പെയിന്റിംഗ്, വിവിധ തരത്തിലുള്ള സൈൻ ബോർഡുകൾ ,അപകട മുന്നറിയിപ്പിനുള്ള പോസ്റ്ററുകൾ, കിലോമീറ്റർ സ്റ്റോണുകൾ തുടങ്ങിയവ ഉൾപ്പെടുത്തിയാണ് നിർമാണം.
കണ്ടമംഗലം ക്ഷേത്ര ദേവസ്വം ഹാളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ കടക്കരപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പത്മിനി പങ്കജാക്ഷൻ, വാർഡ് മെമ്പർ ഗീതമ്മ രാധാകൃഷ്ണൻ, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ ബി. വിനു തുടങ്ങിയവർ പങ്കെടുത്തു.