ആലപ്പുഴ: ചന്ദ്രകളഭം ചാർത്തിയുറങ്ങുന്ന മനോഹര തീരത്ത് ഇനിയൊരു ജന്മം കൂടി ആഗ്രഹിച്ച് വിടവാങ്ങിയ കാവ്യഗന്ധർവൻ വയലാർ രാമവർമ്മയുടെ ജീവിതം ചലച്ചിത്ര ഭാഷ്യമാക്കുന്നതിന് ഇന്ന് തുടക്കം കുറിക്കും.
വയലാറിലെ രാഘവപ്പറമ്പിൽ വയലാറിന്റെ സ്മൃതി മണ്ഡപം സാക്ഷിയാക്കി കവിയുടെ പ്രിയപത്നി ഭാരതി തമ്പുരാട്ടിയും മകനും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ്മയും ചേർന്ന് അനുമതി നൽകും. കൊവിഡ് നിയന്ത്രണങ്ങൾ കാരണം ചടങ്ങുകളില്ലാതെ വാക്കാലാണ് അനുമതി. വൈക്കം മുഹമ്മദ് ബഷീറിന്റെ 'ബാല്യകാലസഖി' മമ്മൂട്ടിയെ നായകനാക്കി ചലച്ചിത്രമാക്കിയ പ്രമോദ് പയ്യന്നൂരാണ് വയലാർ ചിത്രത്തിന് തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്. രണ്ട് വർഷത്തോളം നടത്തിയ ഗവേഷണ പഠനങ്ങളിലൂടെയാണ് ചിത്രത്തിന്റ തിരക്കഥ രൂപപ്പെടുത്തിയത്.
വയലാറിന്റെ ജീവിതത്തിന്റെ ഒരു നേർക്കാഴ്ച മാത്രമല്ല ചിത്രം. ആ ജീവിതത്തിലെ തീവ്ര മുഹൂർത്തങ്ങളും മലയാള സിനിമയുടെ സുവർണ്ണകാലവും ചുറ്റിപ്പറ്റിയാവും കഥ വികസിക്കുക.നിശ്ചയമായും പുന്നപ്ര വയലാർ സമരവും പുനരാവിഷ്കരിക്കും. സംവിധായകന്റെ മനസിൽ വയലാർ അടക്കമുള്ള കഥാപാത്രങ്ങളും അവരാകേണ്ട താരങ്ങളും ഉണ്ട്. പക്ഷെ ചെറിയ സസ്പെൻസ് കഴിഞ്ഞ് അതെല്ലാം വെളിപ്പെടും. കുടുംബ പ്രേക്ഷകർ തന്നെയാണ് ചലച്ചിത്രത്തിന്റെ ലക്ഷ്യം. ലൈൻ ഓഫ് കളേഴ്സിന്റെ ബാനറിൽ എം.സി. അരുണും സലിൽ രാജും ചേർന്നാണ് നിർമ്മാണം. മലയാളത്തിന്റെ കാവ്യതേജസായി ജ്വലിച്ചു നിന്ന വയലാർ 250 ലേറെ സിനിമകൾക്കായി 1500 ലധികം ഗാനങ്ങൾ രചിച്ചിട്ടുണ്ട്. 150 ലേറെ നാടക ഗാനങ്ങളും നൂറിലേറെ കവിതകളും അദ്ദേഹത്തിന്റെ തൂലികയിൽ പിറവിയെടുത്തു.
..................................
സാധാരണ ജീവിത രേഖകൾ ആലേഖനം ചെയ്യുന്നതുപോലെയല്ല ഈ ചിത്രം. മലയാള സിനിമയുടെ ഒരു സുപ്രധാന ഏടും വയലാറിന്റെ ജീവിതത്തിലെ തീവ്ര മുഹൂർത്തങ്ങളും ഏറെക്കുറെ സമാന്തരമായാണ് നീങ്ങുന്നത്. ഈ മുഹൂർത്തങ്ങളിലേക്ക് കാമറ ഒന്ന് തിരിക്കുകയാണ്. സ്വാഭാവികമായും പുന്നപ്ര-വയലാർ സമരമൊക്കെ പരാമർശിക്കാതിരിക്കാനാവില്ല
പ്രമോദ് പയ്യന്നൂർ (രചന, സംവിധാനം)
................................
ഏറെക്കാലത്തെ ആഗ്രഹം
അച്ഛന്റെ ജീവിതം ആധാരമാക്കിയുള്ള സിനിമയ്ക്കായി ഏറെ നാളായുള്ള ചർച്ചകളുണ്ട്. അത് യാഥാർത്ഥ്യമാവുന്നു എന്നു മാത്രമാണ് ഇപ്പോൾ പറയാനുള്ളത്. കൊവിഡ് നിയന്ത്രങ്ങൾ മൂലമുള്ള പരിമിതികളുണ്ട്. മറ്റു കാര്യങ്ങൾ പിന്നാലെ പുറത്തുവരും
വയലാർ ശരത്ചന്ദ്രവർമ്മ (ഗാനരചയിതാവ്)