ആലപ്പുഴ: പിണറായി സർക്കാരും സി.പി.എമ്മും ജനാധിപത്യത്തെ അവഹേളിക്കുന്ന സമീപനമാണ് നിരന്തരമായി സ്വീകരിക്കുന്നതെന്ന് ബി.ജെ.പി ജില്ലാ നേതൃയോഗം ആരോപിച്ചു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം നടത്തിയ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനടക്കമുള്ള നേതാക്കളെ അറസ്റ്റു ചെയ്ത് പൊതുനിരത്തിൽ വലിച്ചിഴച്ചത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയും അവഹേളനവുമാണ്. പ്രതികരിക്കുന്നവരെ അടിച്ചമർത്താനും കള്ളക്കേസിൽ കുടുക്കാനും തയ്യാറാകുന്ന സി.പി.എം ഫാസിസ്റ്റ് ചിന്താഗതി അവസാനിപ്പിക്കണം. തിരുവനന്തപുരം എയർപോർട്ട് വിഷയത്തിൽ ഒ.രാജഗോപാൽ എം.എൽ.എയെ സംസാരിക്കാൻ പോലും അനുവദിക്കാതെ പ്രമേയം പാസായി എന്ന് പ്രഖ്യാപിച്ച സ്പീക്കറുടെ നടപടി ജനാധിപത്യ വിരുദ്ധവും അപഹാസ്യവുമാണെന്നും യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന സെക്രട്ടറി അഡ്വ. എസ്.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ദക്ഷിണ മേഖല അദ്ധ്യക്ഷൻ കെ.സോമൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.കെ.വാസുദേവൻ, ഡി.അശ്വനി ദേവ് എന്നിവർ സംസാരിച്ചു.