ആലപ്പുഴ: കായംകുളം നിയോജക മണ്ഡലത്തിൽ 120.7 കോടി ചെലവിൽ എട്ട് പാലങ്ങളാണ് ഈ സർക്കാർ നിർമിക്കുന്നതെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു. ഷഹിദാർപള്ളി ടെക്‌സ്‌മോ ജംഗ്ഷൻ റോഡിൽ കരിപ്പുഴ തോടിന് കുറുകെ നിർമ്മിക്കുന്ന പാർക്ക് ജംഗ്ഷൻ പാലത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തൊട്ടാകെ 517 പാലങ്ങളാണ് നിർമിക്കുന്നത്. ഇതിൽ നൂറിന് മുകളിൽ പാലങ്ങളുടെ നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്. നിർമ്മാണ മേഖലയിൽ വിപ്ലവം തന്നെയാണ് സംസ്ഥാനത്ത് നടക്കുന്നത്. പാർക്ക് ജംഗ്ഷൻ പാലം ആധുനിക രീതിയിൽ പുനർനിർമ്മിക്കുന്നതിലൂടെ മാത്രമേ നഗരത്തിൽ കൂടുതൽ വികസനം സാദ്ധ്യമാകൂ. എം.എൽ.എ മുൻകൈ എടുത്തതാണ് ഇത്രയധികം വികസന പ്രവർത്തനങ്ങൾ ഇവിടെ നടപ്പാക്കുന്നത്. കായംകുളത്തെ എല്ലാ നിലയിലും പുതുക്കിപ്പണിയുക എന്ന കാഴ്ചപ്പാടാണ് എം.എൽ.എയ്ക്കുള്ളതെന്നും മന്ത്രി പറഞ്ഞു.
5.46 കോടി രൂപ ചെലവിൽ ഏഴര മീറ്റർ കാര്യേജ് വേയും ഒന്നര മീറ്റർ വീതിയിൽ ഇരു വശങ്ങളിലും നടപ്പാതയും ഉൾപ്പെടെ പതിനൊന്ന് മീറ്റർ വീതിയിലാണ് പാലം നിർമിക്കുന്നത്. ഒരു സ്പാനുള്ള പാലത്തിന്റെ ആകെ നീളം 19.60 മീറ്ററാണ്. രൂപഭംഗിക്കായി 27.40 മീറ്റർ ഉയരത്തിൽ നാലുഗോപുരങ്ങളും നിർമ്മിക്കും.
യു.പ്രതിഭ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്തു പാലങ്ങൾ വിഭാഗം ചീഫ് എൻജിനീയർ എസ്. മനോമോഹൻ റിപ്പോർട്ട് അവതരിപ്പിച്ചു. കായംകുളം നഗരസഭാദ്ധ്യക്ഷൻ എൻ. ശിവദാസൻ, കൗൺസിലർമാരായ സജ്ന ഷഹീർ, ഷീബദാസ്, കോ -ഓപ്പറേറ്റീവ് സ്പിന്നിംഗ് മിൽ ചെയർമാൻ എം.എ. അലിയാർ, സുപ്രണ്ടിംഗ് എൻജിനീയർ പി.ആർ. മഞ്ജുഷ എന്നിവർ സംസാരിച്ചു.