ആലപ്പുഴ: പുറക്കാട് മണക്കൽ പാടശേഖരത്ത് വനവത്കരണം നടത്താനുള്ള വനംവകുപ്പിന്റെ നീക്കത്തിനെതിരെ പ്രതിഷേധമുയരുന്നു. തുടക്കം മുതൽ സി.പി.എം എതിർത്തിരുന്ന പദ്ധതിയാണിത്. 26 വർഷത്തിനു ശേഷമാണ് വീണ്ടും വനവത്കരണമെന്ന ആശയവുമായി വകുപ്പ് എത്തിയത്.
സമൃദ്ധമായ നെൽകൃഷിക്ക് സാദ്ധ്യതയുള്ള പാടശേഖരം വീണ്ടും കൃഷി ആവശ്യത്തിന് യോഗ്യമാക്കണമെന്ന് കർഷകത്തൊഴിലാളി യൂണിയൻ നേരത്തെ ആവശ്യപ്പെട്ടിരുന്നതാണ്. ഇക്കാര്യമുന്നയിച്ച് മുഖ്യമന്ത്രിക്കും ജില്ലയുടെ ചുമതലയുള്ള മന്ത്രി ജി.സുധാകരനും അവർ നിവേദനവും നൽകിയിരുന്നു. സംസ്ഥാന സർക്കാർ ഇത്തരത്തിലൊരു കാര്യം ഇതേവരെ ആലോചിച്ചിട്ടേയില്ല. ഈ സാഹചര്യത്തിൽ വനം വകുപ്പ് നടത്തിയ നീക്കമാണ് വിവാദമായത്.
600 ഏക്കറോളം വരുന്ന പാടശേഖരത്ത് നല്ല നിലയിൽ വിളവെടുപ്പു നടന്നിരുന്ന കാലത്താണ് സ്മൃതിവനം പദ്ധതിക്കായി 1984ൽ സർക്കാർ ഏറ്റെടുത്തത്. കേന്ദ്രസർക്കാർ സഹായത്തോടെ പദ്ധതി നടപ്പാക്കാനായിരുന്നു തീരുമാനം. പക്ഷേ, കേന്ദ്രത്തിൽ നിന്ന് ഒരു സഹായവും ലഭിച്ചില്ല. തീരദേശത്തോട് ചേർന്നു കിടക്കുന്ന പ്രദേശത്ത് വനവത്കരണം നടത്തണമെന്ന് പറയുന്നതിൽ ഒരു യുക്തിയുമില്ലെന്നാണ് ജില്ലയിലെ സി.പി.എം നേതാക്കളുടെ അഭിപ്രായം. പാടശേഖരം വീണ്ടും കൃഷിക്ക് ഉപയുക്തമാക്കുന്നതിനെക്കുറിച്ച് മന്ത്രി ജി.സുധാകരൻ കൃഷി മന്ത്രി സുനിൽകുമാറുമായി ആശയവിനിമയവും നടത്തിയിരുന്നു.
സർക്കാരിന്റെ കാലാവധി തീരാൻ മാസങ്ങൾ മാത്രമാണുള്ളത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും പാർട്ടി തുടങ്ങിക്കഴിഞ്ഞു. ഈ ഘട്ടത്തിൽ പാർട്ടി നയത്തിനെതിരെ ഇങ്ങനൊരു നീക്കം നടന്നത് ജില്ലയിലെ സി.പി.എം നേതൃത്വത്തെ അലോസരപ്പെടുത്തിയിട്ടുണ്ട്. ഇത്തരം നടപടികൾ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്കയും സി.പി.എമ്മിനുണ്ട്. മന്ത്രിസഭാ തലത്തിൽ ചർച്ച ചെയ്യാത്ത കാര്യമാണ് ഇപ്പോൾ വനംവകുപ്പ് കൊണ്ടുവന്നതെന്ന അമർഷവും സി.പി.എമ്മിനുണ്ട്.