ന്യൂഡൽഹി: ഭീമാ കൊറെഗാവ് കേസിൽ അറസ്റ്റിലായ ഡൽഹി സർവകലാശാലാ അദ്ധ്യാപകനും മലയാളിയുമായ ഹനിബാബുവിന്റെ ഡൽഹി നോയിഡയിലെ വസതിയിൽ ഇന്നലെ രാവിലെ ദേശീയ അന്വേഷണ ഏജൻസി പരിശോധന നടത്തി. ഹനിബാബു രചിച്ച പുസ്‌തകങ്ങൾ, ഏതാനും ലഘുലേഖകൾ, പെൻഡ്രൈവ്, കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌ക് തുടങ്ങിയവ എൻ.ഐ.എ പിടിച്ചെടുത്തു.
രാവിലെ 7.30ന് രണ്ട് വനിതകൾ അടങ്ങിയ എൻ.ഐ.എ സംഘം വീട്ടിലെത്തി10.30വരെ പരിശോധന നടത്തിയെന്ന് ഹനിയുടെ ഭാര്യയും കോളേജ് അദ്ധ്യാപികയുമായ ജെന്നി റൊവേന പറഞ്ഞു. തങ്ങൾ ചില തെളിവുകൾ ശേഖരിക്കാനാണ് വന്നതെന്ന് സംഘം ജെന്നിയെ അറിയിച്ചിരുന്നു. ഹനിബാബുവിന്റെ പേരിൽ പ്രസിദ്ധീകരിച്ച പുസ്‌തകങ്ങൾ ഇതിന് മുമ്പും എൻ.ഐ.എ സംഘം പരിശോധനയ്‌ക്കായി കൊണ്ടുപോയിരുന്നതായി ജെന്നി പറയുന്നു. ജൂലായ് 28നാണ് പൂനൈ ഭീമാ കൊറെഗാവ് കേസിന് പിന്നിൽ പ്രവർത്തിച്ച മാവോയിസ്‌റ്റുകളുമായി ബന്ധമുണ്ടെന്നാരോപിച്ച് ഹനി ബാബുവിനെ എൻ.ഐ.എ മുംബയിൽ വിളിച്ചു വരുത്തി അറസ്റ്റു ചെയ്‌തത്.